ദുരൂഹസാഹചര്യത്തിൽ കാണാതായ 15 വയസ്സുകാരിയായ ദേശീയ ഷൂട്ടിങ് താരത്തിനായി തിരച്ചിൽ ഊർജിതമാക്കി ബംഗാൾ പൊലീസ്. സെൻട്രൽ ഹൗറ സ്വദേശിനിയായ ദമയന്തി സെന്നിനായാണ് പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നത്.
കൊൽക്കത്ത: ദുരൂഹസാഹചര്യത്തിൽ കാണാതായ 15 വയസ്സുകാരിയായ ദേശീയ ഷൂട്ടിങ് താരത്തിനായി തിരച്ചിൽ ഊർജിതമാക്കി ബംഗാൾ പൊലീസ്. സെൻട്രൽ ഹൗറ സ്വദേശിനിയായ ദമയന്തി സെന്നിനായാണ് പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നത്.
വ്യാഴാഴ്ച വൈകിട്ട് കടയിൽനിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാനായാണ് ദമയന്തി വീട്ടിൽനിന്ന് പോയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെൺകുട്ടി തിരികെ എത്തിയില്ല. ഇതോടെ കുടുംബം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ അന്വേഷിച്ചു. എന്നാൽ, അവിടെയൊന്നും പെൺകുട്ടി എത്തിയിരുന്നില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ നഗരത്തിൽ പൊലീസ് വ്യാപകമായ അന്വേഷണം നടത്തി. ഇതിനിടെ, ഹൗറ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ കണ്ടെത്തി. സ്റ്റേഷനിലെ നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിലൂടെ ദമയന്തി നടന്നുപോകുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. എന്നാൽ, ഇതിനുശേഷം പെൺകുട്ടി എവിടേക്ക് പോയെന്ന് വ്യക്തമല്ല. വീട്ടിൽനിന്ന് പോയപ്പോൾ പെൺകുട്ടി മൊബൈൽഫോൺ കൈയിലെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
ദേശീയ ടീമിന്റെ ട്രയൽസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അടുത്തിടെയായി ദമയന്തി ചിട്ടയായ പരിശീലനമാണ് നടത്തിവന്നിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ദിവസവും അതിരാവിലെ എഴുന്നേറ്റ് പരിശീലനം നടത്തുന്നതായിരുന്നു പതിവ്. വീട്ടിൽ കുട്ടിയുമായി മറ്റുപ്രശ്നങ്ങളൊന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു.
മകളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ദമയന്തിയുടെ അമ്മയും സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിട്ടുണ്ട്. കാണാതായ സമയത്ത് പിങ്ക് നിറത്തിലുള്ള ടീഷർട്ടും പാന്റ്സുമായിരുന്നു വേഷം. എന്തെങ്കിലും വിവരം കിട്ടുന്നവർ ദയവായി അറിയിക്കണമെന്നും അമ്മ അഭ്യർഥിച്ചു.


