
തിരുവനന്തപുരം: കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എകെജി സെന്‍ററില്‍ അരമണിക്കൂറോളമാണ് കോടിയേരിയും കെ.ടി ജലീലും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് കെ.ടി ജലീല്‍ നേരത്തെ പ്രതികരിച്ചിരുന്നു. കുറ്റിപ്പുറത്ത് ജയിച്ചതു മുതൽ ലീഗ് തന്നെ വേട്ടയാടുന്നതായും കെ ടി ജലീൽ ആരോപിച്ചിരുന്നു. ഇന്ന് നടന്ന കൂടിക്കാഴ്ച നിയമനവുമായിബന്ധപ്പെട്ടല്ലെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രശ്നം ഉയരാനിടയുള്ള സാഹചര്യത്തിലാണ് കൊടിയേരി ജലീലുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.
അദീബ് സ്ഥാനമൊഴിയുന്നതാണ് പോംവഴിയെന്ന് പാര്‍ട്ടി കേന്ദ്രങ്ങളിലഭിപ്രായമുണ്ടെങ്കിലും ജലീല്‍ വഴങ്ങിയിട്ടില്ലെന്നാണ് സൂചനകള്‍. അതേസമയം വിവാദം തുടങ്ങിയപ്പോള്‍ വിദേശത്തായിരുന്ന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുള്‍വഹാബ് അദീബിന് യോഗ്യതയുണ്ടായിരുന്നെന്ന വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന എസ്ബിഐ ഉദ്യോഗസ്ഥന്‍ പി മോഹനനും അദിബിന് അനുകൂലമായ നിലപാടെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam