കാസർകോഡ് ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്‍റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

By Web TeamFirst Published Feb 20, 2019, 9:08 AM IST
Highlights

ഇരട്ട കൊലപാതകത്തില്‍ കൃപേഷിനെ വെട്ടിയത് താനെന്ന് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്റെ മൊഴി. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നും എ പീതാംബരന്‍ മൊഴി നല്‍കി

കാസർകോഡ്: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ കൃപേഷിനെ വെട്ടിയത് താൻ തന്നെയെന്ന് പീതാംബരൻ. ഇരുമ്പ് വടി കൊണ്ടാണ് അടിച്ചു വീഴ്ത്തിയതെന്നും നടന്നത് ക്വട്ടേഷനല്ലെന്നും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്‍ മൊഴി നല്‍കി. എന്നാല്‍ മൊഴി  അന്വേഷണം വഴിതിരിക്കാനെന്ന സംശയത്തിലാണ പൊലീസുള്ളത്. കഞ്ചാവ് ലഹരിയിലാണ് കൃത്യം നടത്തിയതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. 24 മണിക്കൂറിലധികം പ്രതികളെ കസ്റ്റഡിയില്‍ വച്ചിട്ടും, അന്വേഷണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. 

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് - സിപിഎം പ്രവർ‍ത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. 

എ പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. ഇരട്ടക്കൊലപാതകം കൂടാതെ വേറെ കേസുകളിലും പീതാംബരന്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയിൽ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് എ പീതാംബരന്‍.   

click me!