
പെരുമ്പാവൂർ: പൂക്കാട്ടുപടിയിൽ വിദ്യാർഥിനി നിമിഷയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു.കൊലപാതകമടക്കം ആറ് വകുപ്പുകളാണ് പ്രതി ബിജുമുള്ളയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ കൊല്ലപ്പെട്ട നിമിഷയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
മദ്യപിക്കാനുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് പ്രതി കവർച്ച ആസൂത്രണം ചെയ്തത്. കൊലപാതകം, വധശ്രമം, കവർച്ച അടക്കം ആറ് വകുപ്പുകളാണ് പ്രതി ബിജു മുള്ളക്കെതിരെ ചുമത്തിയിരിക്കുന്നത്. പെരുന്പാവൂർ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്നലെ രാത്രി 11 മണിയോടെയാണ് കാക്കനാട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ കാക്കനാട് ജയിലിൽ അടച്ചു. കൊല നടത്തിയ ശേഷം ആൾപ്പാർപ്പില്ലാത്ത വീട്ടിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ മർദ്ദനത്തിൽ പ്രതിക്ക് പരിക്കുള്ളതായി വൈദ്യ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കത്തി കൊണ്ട് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ് നിമിഷയുടെ മരണകാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നിമിഷ പഠിച്ച എംഇഎസ് കോളേജിൽ രാവിലെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും .പതിനൊന്ന് മണിയോടെ മലയിടം തുരുത്ത് സെന്റ്മേരീസ് പള്ളിയിൽ സംസ്കാരം നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam