
ദില്ലി: പത്ത് വയസ്സുള്ള പെണ്‍കുട്ടികളെ അയ്യപ്പന്‍റെ ബ്രഹ്മചര്യം ഭേദിക്കാൻ സാധ്യതയുള്ളവരായി ചിത്രീകരിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹര്‍ജി. സുപ്രീംകോടതി വിധിക്കെതിരെ എൻ.എസ്.എസ് നൽകിയ പുനഃപരിശോധന ഹര്‍ജിയിലാണ് വാദങ്ങളെ എതിര്‍ത്തുകൊണ്ട് പതിനാല് വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഭരണഘടന ബെഞ്ചിന്‍റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് നൽകിയ ഹര്‍ജിയിലെ വാദങ്ങൾ സ്ത്രീവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായ സിന്ധു ടി.പി സുപ്രീംകോടതിയെ സമീപിച്ചത്. പത്ത് വയസ്സുള്ള പെണ്‍കുട്ടികൾ പോലും അയ്യപ്പന്‍റെ നൈഷ്ടിക ബ്രഹ്മചര്യം മുടക്കുന്നവരാണെന്ന എൻ.എസ്.എസിന്‍റെ വാദം ദൈവമായ അയ്യപ്പനെ കൂടി അപമാനിക്കുന്നതാണെന്ന് ഹര്‍ജിയിൽ പറയുന്നു. പെണ്‍കുട്ടികളെ ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതുകൂടിയാണിത്. വലിയ മുന്നേറ്റങ്ങളിലൂടെ നേടിയെടുത്ത സമൂഹ്യനിയമങ്ങൾക്കും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും എതിരുമാണ് ഈ വാദം. എൻ.എസ്.എസ് നേതാക്കൾ പ്രതിഷേധ സമരങ്ങളിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂണ്ടിക്കാട്ടി അയ്യപ്പന്‍റെ ലൈംഗികതയെ കുറിച്ചാണ് പറയുന്നത്. ദൈവത്തിൽ ലൈംഗിക ആസക്തി ജനിപ്പിക്കാൻ താൻ കാരണമാകുന്നു എന്ന തോന്നൽ ഇതിലൂടെ കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കാനാണ് ശ്രമം. ഇത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി ഇടപെടണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ഒമ്പത് ഹര്‍ജികൾ കോടതിയിലെത്തിയിട്ടുണ്ട്. അഖില ഭാരത അയ്യപ്പ സേവ സംഘവും പുനഃപരിശോധന ഹര്‍ജി നൽകും.
ഭരണഘടനയുടെ 25- ഒന്ന് അനുഛേദപ്രകാരം വിഗ്രഹങ്ങൾക്കുള്ള ഭരണഘടനപരമായ അവകാശം സുപ്രീംകോടതി സംരക്ഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തന്ത്രികുടുംബം കഴിഞ്ഞ ദിവസം പുനഃപരിസോധന ഹര്‍ജി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam