
ദില്ലി:റഫാൽ കരാര്‍ പങ്കാളിത്തം എച്ച്.എ.എല്ലിൽ നിന്ന് തട്ടിയെടുത്ത് അനില്‍ അംബാനിക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിമാന നിര്‍മാണ വ്യവസായത്തിന്‍റെ ഭാവി തകര്‍ത്തെന്ന് രാഹുൽ ഗാന്ധി. ബെംഗളുരുവിലെ എച്ച്.എ.എൽ ആസ്ഥാനത്ത് രാഹുൽ ഇന്ന് വൈകീട്ട് എത്തും. അതിനിടെ ഫ്രാന്‍സിലെ പ്രതിരോധ രംഗത്തെ വ്യവസായ പ്രമുഖരെ മേയ്ക്ക് ഇൻ ഇന്ത്യയിൽ പങ്കാളിയാകാൻ പ്രതിരോധമന്ത്രി ക്ഷണിച്ചു.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എൽ ഇന്ത്യയുടെ തന്ത്രപ്രധാന സ്വത്താണ്. എച്ച്.എ.എല്‍ തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഇതാണ് ബംഗ്ളുരിവിൽ എത്തും മുന്പ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. തൊഴിലാളികളുമായി കൂടിക്കാഴ്ചയ്ക്കാണ് രാഹുൽ ആദ്യം പദ്ധതിയിട്ടത്. എന്നാൽ രാഹുലിന്‍റേത് രാഷ്ട്രീയ നീക്കമായതിനാൽ അതിനില്ലെന്ന് എച്ച്.എ.എല്‍ തൊഴിലാളി യൂണിയൻ വ്യക്തമാക്കി.
എന്നാൽ സ്ഥാപനത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് യൂണിയൻ കത്തയക്കും. എച്ച്.എ.എൽ അടക്കമുള്ള ഇന്ത്യൻ സ്ഥാപനങ്ങളുമായി പ്രതിരോധ സാമഗ്രി നിര്‍മാണം, സാങ്കേതിക വിദ്യ കൈമാറ്റം ഗവേഷണം തുടങ്ങിയവയിൽ സഹകരിക്കാനാണ് ഫ്രാന്‍സിലെ പ്രതിരോധ വ്യവസായ രംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധമന്ത്രി നിര്‍മല സീതരാമാൻ ആവശ്യപ്പെട്ടത്. റഫാൽ കള്ളക്കളി മറയ്ക്കാനാണ് പ്രതിരോധമന്ത്രിയുടെ ഫ്രഞ്ച് സന്ദര്‍ശനമെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം നിലനില്‍ക്കുന്നതിനിടെ പാരീസിന് സമീപത്തെ ഡാസോ ഏവിയേഷൻ പ്ലാന്‍റിൽ നിര്‍മല സീതരാമൻ എത്തി. ഇന്ത്യയ്ക്ക് ആദ്യ റഫാൽ യുദ്ധ വിമാനം അടുത്ത സെപ്തംബറിൽ കൈമാറാനിരിക്കെ മന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam