
ദില്ലി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളി. രണ്ട് രൂപ കുറച്ചാൽ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിശദീകരണം. സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാനാണ് കേന്ദ്ര നിർദ്ദേശം.
തെരുവിലെ സമരത്തിനു കീഴടങ്ങിലെന്ന് കേന്ദ്രസർക്കാർ. ഇന്നലെ ബിജെപി അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നതായിരുന്നു മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ നിർദ്ദേശം. പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ മുപ്പത്തി മൂന്ന് പൈസയുമാണ് എക്സൈസ് തീരുവ.
രണ്ട് രൂപ കുറയ്ക്കണം എന്ന ശുപാർശ നാളത്തെ മന്ത്രിസഭാ യോഗത്തിൽ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ രണ്ടു രൂപ കുറച്ചാൽ വികസന പ്രവർത്തനങ്ങൾക്കുള്ള 30,000 കോടി രൂപ കുറയുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആറ് ശതമാനം മുതൽ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും നികുതി കുറച്ചു. പഞ്ചാബ് നികുതി മരവിപ്പിക്കാൻ ആലോചിക്കുന്നു.
എന്നാൽ കേന്ദ്രം കള്ളക്കണക്കു പറയുന്നു എന്നാണ് കോൺഗ്രസ് ആരോപണം. അധിക നികുതി പിൻവലിച്ചാൽ തന്നെ 15 രൂപ പെട്രോളിനും ഡീസലിനും കുറയ്ക്കാൻ കേന്ദ്ര സർക്കാരിനു കഴിയുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.
ബിജെപിയുടെ ഭരണകാലത്ത് 13 ശതമാനം മാത്രമാണ് വർദ്ധനയെന്ന് പാർട്ടി അവകാശപ്പെടുന്നു. യുപിഎ കാലത്ത് 75 ശതമാനം വില കൂട്ടിയെന്നാണ് ആരോപണം. ധനമന്ത്രാലയം കർശന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇന്ധനവില ചർച്ച ചെയ്യില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam