
കോഴിക്കോട്: സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ല. കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാന്‍ ചിലരുടെ ശ്രമം. ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നു. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55-ാമത് വാര്‍ഷിക സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘര്‍ഷമുണ്ടാക്കാന്‍ മുനഃപൂര്‍വ്വം ആളെകൂട്ടിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. കുഴപ്പം കാണിക്കാന്‍ ചിലര്‍ വരുമ്പോള്‍ അതിനു കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. അറസ്റ്റിലായ ചിലരുടെ സ്ഥാനമാനങ്ങള്‍ ഇപ്പോള്‍ പുറത്തുവരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എന്തോ പിടിവാശി കാണിക്കുന്നു എന്ന മട്ടില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ എന്ത് പിടിവാശിയാണ് കാണിക്കുന്നത്. നമ്മുടെ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഭരണഘടനാ ബെഞ്ച് ഒരു വിധി പുറപ്പെടുവിച്ചാല്‍ അത് അംഗീകരിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗമാണ് സര്‍ക്കാരിനു മുന്നിലുള്ളത്. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കത്തുകള്‍ സംസ്ഥാനത്തിന് വന്നുകൊണ്ടിരിക്കുകയാണ്. കോടതി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുന്നു. നാളെ കോടതി വ്യത്യസ്തമായി പറഞ്ഞാല്‍ അത് അംഗീകരിക്കും.
കോടതി പറയുന്നതിന് ഒപ്പം നില്‍ക്കാതെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. സര്‍ക്കാരിന് പിടിവാശികളൊന്നുമില്ല. നീതിപീഠം പുറപ്പെടുവിച്ച വിധി അനുസരിക്കുക എന്നല്ലാത്തെ മറ്റൊരു താല്‍പര്യവും സര്‍ക്കിരിനില്ല. ഓരോ കാലത്തും കോടതി വിധികള്‍ അനുസരിച്ചാണ് ഇതുവരെ കാര്യങ്ങള്‍ നീക്കിയിട്ടുള്ളത്. ശബരിമലയില്‍ വരുന്ന സ്ത്രീകള്‍ക്ക് പുരുഷനെപ്പോലെതന്നെ ആരാധനാ സ്വാതന്ത്ര്യം ഉണ്ട് എന്ന സുപ്രീം കോടതിയുടെ നിലപാട് മാത്രമേ സര്‍ക്കാരിന് സ്വീകരിക്കാനാകൂ. സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് സര്‍ക്കാര്‍. ഇതിന്‍റെ പേരില്‍ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ മതനിരപേക്ഷതയാണ് തകര്‍ക്കപ്പെടുന്നത്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ആശങ്ക പങ്കുവയ്ക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam