
ദില്ലി: രാജ്യത്ത് കത്തി നില്‍ക്കുന്ന പൗരത്വ രജിസ്റ്റര്‍ മുതല്‍ ജിഎസ്ടിയും ആള്‍ക്കൂട്ടക്കൊലയും ഇന്ത്യ-പാക് ബന്ധവുമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രി പ്രതികരിക്കുകയാണ്. ഭരണത്തിലേറി നാല് വര്‍ഷം പിന്നിടുമ്പോള്‍ ഇതാദ്യമായണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം വിവാദങ്ങളില്‍ പ്രതികരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്.
അസമിലെ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഒരു ഇന്ത്യന്‍ പൗരനും രാജ്യം വിട്ട് പോകേണ്ടിവരില്ല. ആത്മവിശ്വാസം നഷ്ട്പ്പെട്ടവരാണ് ആഭ്യന്തര യുദ്ധം എന്നൊക്കെ വിളിച്ചുപറയുന്നത്.
യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് ധനമന്ത്രി സംസ്ഥാന സര്‍ക്കാറുകളുടെ ആശങ്കകള്‍ ചെവി കൊള്ളാന്‍ തയ്യാറാകാത്തതാണ് ജിഎസ്ടിയോടുള്ള എതിര്‍പ്പുകള്‍ക്ക് വഴിവച്ചത്. ഞങ്ങള്‍ മുന്നോട്ടുവച്ച ജിഎസ്ടി മാതൃക സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായിരുന്നു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ജിഎസ്ടിക്കൊപ്പമാണ്. അടിസ്ഥാനരഹിതമായ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ചിലര്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അവരെ ജനങ്ങള്‍ നിരാകരിച്ചു.
സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്തുണ്ടായത് 66 ലക്ഷം വ്യവസായ സ്ഥാപനങ്ങളാണ്. ഒരു വര്‍ഷത്തിനിടെ 48 ലക്ഷം വ്യവസായ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 350 കോടി ഇൻവോയിസുകള്‍, 11 കോടി ആദായനികുതി റിട്ടേണ്‍ ഫയലിങ് എന്നിവയും സംഭവിച്ചത് ഈ ഒരു വര്‍ഷത്തിനിടെയാണ്.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഓരോരുത്തരും രാഷ്ട്രീയത്തിനതീതമായി സമാധാനവും ഐക്യവും പുലര്‍ത്തണം.ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ അതിന് കളങ്കമാണ്. കുറ്റകൃത്യങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുന്നതിന് പകരം അതില്‍ രാഷ്ട്രീയംകളിക്കുന്നത് പരിഹാസ്യമാണ്. അത്തരം സംഭവങ്ങള്‍ വച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരുടെത് തരംതാണ് രീതിയാണ്.
രാഹുലിന്‍റെ ആലിംഗനത്തെ കുറിച്ച് ചോദിക്കുമ്പോള്‍ നിഹ്ങള്‍ക്ക് എങ്ങനെയാണ് തോന്നുന്നത് എന്നതിലാണ് കാര്യം. അത് കുട്ടിത്തമാണെന്ന് ഞാന്‍ പറയില്ല, അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ രാഹുലിന്‍റെ കണ്ണിറുക്കല്‍ ഒരിക്കല്‍ കൂടി കണ്ടാല്‍ മതി.
പാകിസ്ഥാനുമായി വളരെ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. അത് നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ഇമ്രാന്‍ ഖാനെ താന്‍ അഭിനന്ദിച്ചിരുന്നു. സുരക്ഷിതമായതു, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുക്തമായതുമായി പ്രദേശത്തിനു വേണ്ടി പാകിസ്ഥാന്‍ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- -മോദി വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam