ബുധനാഴ്ചയാണ് 48 മണിക്കൂറിനകം വീട് പൂട്ടി താക്കോൽ കൈമാറണമെന്ന് പ്രീതയോട് ഹൈക്കോടതി നിർദ്ദേശിച്ചത്.
കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം നടത്തുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി ഹൈക്കോടതി നിർദ്ദേശ പ്രകാരം വീടൊഴിഞ്ഞു. വീടൊഴിഞ്ഞ അവർ താക്കോൽ തൃക്കാക്കര വില്ലേജ് ഓഫീസർക്ക് കൈമാറി.
ബുധനാഴ്ചയാണ് 48 മണിക്കൂറിനകം വീട് പൂട്ടി താക്കോൽ കൈമാറണമെന്ന് പ്രീതയോട് ഹൈക്കോടതി നിർദ്ദേശിച്ചത്. കോടതിയലക്ഷ്യം ഒഴിവാക്കാനാണ് താക്കോൽ കൈമാറുന്നതെന്ന് പ്രീത ഷാജി പറഞ്ഞു. കിടപ്പാടം ജപ്തി ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കാൻ കോടതി ഉത്തരവ് അനുസരിക്കണമെന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.
വീട് ഒഴിഞ്ഞ് താക്കോൽ കൈമാറിയ ശേഷം പ്രീത ഷാജിയും കുടുംബവും വൈകുന്നേരം മുതൽ വീട് കാവൽ സമരം തുടങ്ങും. വീട്ടിലേക്ക് കയറുന്ന വഴിയിൽ ഷെഡ്ഡു കെട്ടിയാണ് പുതിയ സമരം നടത്തുക. സർഫാസി വിരുദ്ധ ജനീക പ്രസ്ഥാനം, മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതി എന്നിവർ ഇവരുടെ സമരത്തിന് പിന്തുണ നൽകും