കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

By Web TeamFirst Published Jan 15, 2019, 5:20 PM IST
Highlights

ബൈപ്പാസ് പൂര്‍ത്തീകരിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി

കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു.  മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്.  ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.

അതേസമയം മുംബൈ- കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി പ്രസംഗത്തിനിടെ ഉറപ്പ് നല്‍കി. കേരളത്തിന്‍റെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരം. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. ബൈപ്പാസ് ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലം കന്‍റോൺമെന്‍റ് ഗ്രൗണ്ടില്‍ നടക്കുന്ന എന്‍ഡിഎ മഹാസംഗമത്തില്‍ മോദി പങ്കെടുക്കും.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനും സംസാരിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്.  2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും.  കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളത്തിന്‍റെ ടെക്നിക്കല്‍ ഏരിയയിൽ വൈകിട്ട് നാല് മണിയോടെയാണ് മോദി വിമാനമിറങ്ങിയത്. ഇവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗത്തില്‍ പ്രധാനമന്ത്രി കൊല്ലത്ത് എത്തുകയായിരുന്നു. 

click me!