പദ്ധതിയില്‍ തുടരണം എന്ന് പറഞ്ഞിട്ടില്ലെന്നാണ് അടൂർ പ്രകാശിന്‍റെ മലക്കം മറിച്ചില്‍. വിഷയം യുഡിഎഫില്‍ ചർച്ച ചെയ്തിട്ടില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്. പദ്ധതിയില്‍ തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ട് അനുസരിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട: പി എം ശ്രീ പദ്ധതി പിന്മാറ്റം സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയില്‍ തുടരണം എന്ന് പറഞ്ഞിട്ടില്ലെന്നാണ് അടൂർ പ്രകാശിന്‍റെ മലക്കം മറിച്ചില്‍. വിഷയം യുഡിഎഫില്‍ ചർച്ച ചെയ്തിട്ടില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്. പദ്ധതിയില്‍ തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ട് അനുസരിച്ച് പരിശോധിക്കും. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുദ്ധ്യം ഒന്നുമില്ലെന്നും ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി എം ശ്രീയിൽ നിന്ന് പിൻവാങ്ങാനാണ് ആലോചന എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. യുഡിഎഫ് യോഗത്തിൽ ഗൗരവമുള്ള ചർച്ച പി എം ശ്രീ നടപ്പാക്കുന്ന കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ ചില കാര്യങ്ങൾ പറഞ്ഞുവെങ്കിലും മുഖ്യമന്ത്രി അന്തിമ തീരുമാനം പറഞ്ഞിരുന്നില്ല എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. വിഷയത്തിൽ മന്ത്രിമാരുടെ സബ് കമ്മിറ്റിയെ യുഡിഎഫ് നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല എന്നിരിക്കെ എങ്ങനെയാണ് പി എം ശ്രീ നടപ്പാക്കുമെന്ന് യുഡിഎഫ് കൺവീനർ പ്രഖ്യാപിച്ചത് എന്നാണ് ലീഗ് നേതൃത്തിന്റെ ചോദ്യം. ഈ വിയോജിപ്പാണ് പി കെ കുഞ്ഞാലിക്കുട്ടി പരസ്യമായി പറഞ്ഞത്.