
ഗോരഖ്പുർ: പൊതുജനക്ഷേമം, സംഭാവന, സന്നദ്ധത എന്നിവ ഹിന്ദു മതത്തിന്റെ കാതലായ ഭാഗമാണെന്ന പ്രസ്ഥാവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിൽ പോകണമെന്നോ, ഏതെങ്കിലും പ്രത്യേക ദൈവത്തെ പൂജിക്കണമെന്നോ ഹിന്ദു മതത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഗോരഖ്പൂറിലെ ഗോരഖ്നാഥ് ക്ഷേത്രത്തിൽ വച്ച് നടന്ന രാമകഥ എന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.
ഇന്ത്യൻ സംസ്കാരത്തിൻറെ നിലവാരം മറ്റുള്ളവർക്ക് വളരെ നല്ലത് മാത്രമേ പ്രദാനം ചെയ്യുന്നുള്ളു. അവിടെ സ്വാർഥതയ്ക്ക് ഒരു സ്ഥാനവുമില്ല. മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ജീവിതം വളരെ മികച്ചതാണ്. ഉത്തരവാദിത്തങ്ങൾ, ധാർമ്മിക മൂല്യങ്ങൾ, സത്യം, സത്യസന്ധത എന്നിവ മതത്തിന്റെ വിവിധ തലങ്ങളാണ്. അതുകൊണ്ടൊണ് ഇന്ത്യ ഈ മതം അംഗീകരിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
തങ്ങൾ വാസുദേവ കുടുംബത്തിൽ (ലോകം മുഴുവൻ ഒരു കുടുംബമാണ്) എന്ന തത്വത്തിൽ വിശ്വസിക്കുന്നു. ഇന്ത്യൻ സംസ്കാരം മറ്റുള്ളവർക്കായി ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ മന്ത്രമെന്നത് 'സർവം ഭവന്തു സുഖിനോ, സർവം ശാന്ത് നിരുമയ്യ' എന്നാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്തോനേഷ്യ ഒരു മുസ്ലീം രാജ്യമാണെങ്കിലും അവരുടെ കറൻസിയുടെ പേര് ഗണപതിയുടെ പേരിലാണ് അറിയപ്പെടുന്നത്. അവരുടെ എയർലൈൻസ് ഗരുഡ എന്നും ദേശീയ ഉത്സവം രാംലീല എന്നുമാണ് അറിയപ്പെടുന്നത്. സർക്കാരിന്റെ ചെലവിലാണ് രാംലീല ഇന്തോനേഷ്യയിൽ ആഘോഷിക്കുന്നത്. ഇവിടെ സർക്കാറിന്റെ ചെലവിൽ രാംലീല പോലുള്ള പരിപാടി സംഘടിപ്പിക്കുകയാണെങ്കിൽ, സർക്കാറിനെ വർഗീയവാദികൾ എന്നു വിളിക്കുമെന്നും മന്ത്രി ആരോപിച്ചു.
മഹന്ത് ദിഗ്വിജയത്തിൻെറയും മഹന്ത് അവൈദ്യനാഥിന്റെയും മരണ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയാണ് രാമകഥ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam