ഭഗൽപൂരിൽ നിന്നുള്ള രത്തൻ കുമാറിന്റെ കുടുംബം ഇപ്പോഴും നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു രത്തൻകുമാറും ഭാര്യ ജേതസ്വനിയും.
പട്ന: ജമ്മു കാശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ പൊലിഞ്ഞു പോയത് 39 കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടിയായിരുന്നു. കൊല്ലപ്പട്ട സൈനികരിൽ രണ്ട് പേരായ സജ്ഞയ് കുമാർ സിൻഹയുടെയും രത്തൻ താക്കൂറിന്റെയും കുടുംബങ്ങൾക്ക് ഇപ്പോഴും അപകട വാർത്ത വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ഇവരായിരുന്നു രണ്ട് കുടുംബങ്ങളുടെയും ഏക ആശ്രയം.
ഭഗൽപൂരിൽ നിന്നുള്ള രത്തൻ കുമാറിന്റെ കുടുംബം ഇപ്പോഴും നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്നു രത്തൻകുമാറും ഭാര്യ ജേതസ്വനിയും. അക്രമണം നടക്കുന്നതിന് അന്ന് വൈകുന്നേരം വീട്ടിലേക്ക് വിളിക്കാമെന്ന് രത്തൻകുമാർ പറഞ്ഞിരുന്നു. എന്നാൾ കാത്തിരുന്ന കോളിന് പകരം ഈ കുടുംബത്തെ തേടിയെത്തിയത് അക്രമണ വാർത്തയായിരുന്നു. വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ''അവന്റെ സഹോദരൻ ബിരുദ വിദ്യാർത്ഥിയാണ്. അവനെയും സൈന്യത്തിൽ അയയ്ക്കാനാണ് എന്റെ തീരുമാനം. നമ്മുടെ ശത്രുക്കളെ ഒരു പാഠം പഠിപ്പിക്കേണ്ടതാവശ്യമാണ്.'' രത്തൻ താക്കൂറിന്റെ പിതാവ് പറയുന്നു.
സർജന്റ് സഞ്ജയ് കുമാർ സിൻഹയുടെ കുടുംബത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. അപകടവാർത്ത അറിഞ്ഞന്ന് മുതൽ സഞ്ജയ് സിൻഹയുടെ ഭാര്യ കരച്ചിൽ നിർത്തിയിട്ടില്ലന്ന് വീട്ടുകാർ പറയുന്നു. ''ഭീകരർക്ക് കനത്ത തിരിച്ചടി കൊടുക്കാൻ നമുക്ക് കഴിയുമെന്ന് ഉറപ്പുണ്ട്. മറ്റൊരു സർജിക്കൽ സ്ട്രൈക്കാണ് ആവശ്യം. എന്നാൽ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരുടെ ജീവൻ സുരക്ഷിതമാക്കാൻ ഇനിയെത്ര നാൾ കാത്തിരിക്കണം?'' സഞ്ജയിന്റെ സുഹൃത്ത് ചോദിക്കുന്നു. ഒരു മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് സഞ്ജയ് കുമാർ കശ്മീരിലേക്ക് തിരികെ പോയത്.