
ദില്ലി: ലക്‌നൗവില്‍ ആപ്പിള്‍ എക്‌സിക്യൂട്ടീവിനെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ നടപടി എടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇതുസംബന്ധിച്ച് ശനിയാഴ്ച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഫോണിൽ സംസാരിച്ചതായി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. രാജ്‌നാഥ് സിങ്ങിന്റെ ലോക്‌സഭാ മണ്ഡലമാണ് ലക്‌നൗ.
ശനിയാഴ്ച പുലര്‍ച്ചെയാണ് ആപ്പിള്‍ കമ്പനി സെയില്‍ മാനേജര്‍ വിവേക് തിവാരിയെ(38) ഉത്തർപ്രദേശ് പൊലീസ് വെടിവെച്ചു കൊന്നത്. പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിർത്താതെ ഒാടിച്ച് പോയതിനെ തുടർന്നാണ് വെടിവെച്ചത് എന്നാണ് പൊലീസിന്‍റെ വാദം. എന്നാല്‍ വിവേകിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനാ ഖാന്‍ പൊലീസിന്‍റെ ഈ വാദം നിഷേധിച്ചു. ഇവർ നൽകിയ പരാതിയിൽ രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
കൊലപാതകത്തെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് ജലസേചന വകുപ്പു മന്ത്രി ധരംപാല്‍ സിംഗും രംഗത്തെത്തി. ‘ബുള്ളറ്റുകളേല്‍ക്കുന്നത് ക്രിമിനലുകള്‍ക്കു മാത്രമാണ്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്തുണ്ടായ ‘ഗുണ്ടാരാജാ’ണ് പ്രശ്നമുണ്ടാക്കുന്നത്. ബാക്കിയെല്ലാം സാധാരണ നിലയിലാണ്. ക്രിമിനലുകളുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്ന്’ മന്ത്രി പറഞ്ഞു.
നടന്നത് ഏറ്റുമുട്ടല്‍ കൊലയല്ലെന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ വിശദീകരണത്തിനെതിരാണ് ധരംപാല്‍ സിംഗിന്റെ പ്രസ്താവന. കേസിൽ ആവശ്യമെങ്കിൽ സി ബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam