കേരളത്തില്‍ പോക്സോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

By Web TeamFirst Published Oct 26, 2018, 1:06 AM IST
Highlights

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നു. പോക്സോ നിയമപ്രകാരം 2027 കേസുകളാണ് കഴിഞ്ഞ 8 മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. കേസുകൾ കോടതിയിൽ തീർപ്പാവാൻ കാലതാമസം ഉണ്ടാവുന്നതും തുടർനടപടികൾക്ക് തിരിച്ചടിയാവുന്നു.
 

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നു. പോക്സോ നിയമപ്രകാരം 2027 കേസുകളാണ് കഴിഞ്ഞ 8 മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. കേസുകൾ കോടതിയിൽ തീർപ്പാവാൻ കാലതാമസം ഉണ്ടാവുന്നതും തുടർനടപടികൾക്ക് തിരിച്ചടിയാവുന്നു.

സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം 2027 (ആഗസ്റ്റ് മാസം വരെ)

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം   274
കൊല്ലം     179
പത്തനംതിട്ട     79
ആലപ്പുഴ     105
കോട്ടയം       108
ഇടുക്കി         93
എറണാകുളം   155
തൃശൂർ        195
പാലക്കാട്       137
മലപ്പുറം     234
കോഴിക്കോട്     174
വയനാട്        80
കണ്ണൂർ       133
കാസർഗോഡ്     81


കഴിഞ്ഞ ആഗസ്റ്റ് മാസം വരെയുള്ള കണക്കുകളാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്ത് വിട്ടത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 274 കേസുകൾ. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്ത് 234 കേസുകൾ ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം 2697 പോക്സോ കേസുകളാണ് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത്. 

പോക്സോ നിയമം പ്രാബല്യത്തിൽ വന്നതിന്റെ തൊട്ടടുത്ത വർഷമായ 2013 ൽ 1016 കേസുകളാണ്  രജിസ്റ്റർ ചെയ്തത്. 5 വർഷം കഴിയുന്പോൾ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇരട്ടിയായിരിക്കുന്നു. അതേ സമയം കോടതികളിൽ കെട്ടികിടക്കുന്ന പോക്സോ കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ വര്‍ഷം പോക്‌സോ കോടതികളില്‍ പരിഗണനയ്‌ക്കെത്തിയ കേസുകളില്‍ തീര്‍പ്പായത് 15 ശതമാനം മാത്രം.

18 വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്കുനേരേയുള്ള എല്ലാ ലൈംഗിക അതിക്രമങ്ങളും പ്രേരണയും നഗ്നചിത്ര പ്രദർശനവുമാണ് നിയമത്തിന്റെ പരിധിയില്‍ വരിക.അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെയുള്ള തടവും പിഴയുമാണ് വിവിധ വകുപ്പുകളിലായി പോക്സോ കേസുകളില്‍ ചുമത്തുന്നത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ തോത് കൂടുന്നത് ആശങ്കജനകമാണ്. പഴുതടച്ച നിയമനടപടികൾക്കൊപ്പം ബോധവത്കരണം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്.
 

click me!