
ദില്ലി: ഒരേ ഗാനം ആവർത്തിച്ച് ആവശ്യപ്പെട്ട യുവാക്കൾക്ക് നേരെ ഡിസ്കോ ജോക്കി (ഡിജെ) വെടിയുതിർത്തു. കുടുംബ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശങ്കി ഭരദ്വാജ് (23), തുഷാർ ഭരദ്വാജ് (16) എന്നിവർക്കെതിരെയാണ് ഡിജെയായ അക്ഷയ് (19) വെടിവച്ചത്. ദില്ലിയിലെ പാലം ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. കേസിൽ അക്ഷയ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശങ്കിയും ബന്ധു തുഷാറും 'തമാശേ പേ ഡിസ്കോ' എന്ന ഗാനം ആവർത്തിച്ച് പ്ലേ ചെയ്യാൻ അക്ഷയിയോട് ആവശ്യപ്പെടുകയായിരുന്നു. പല തവണ ഒരേ പാട്ട് പ്ലേ ചെയ്തപ്പോൾ കലിമൂത്ത അക്ഷയ് ശങ്കിയും തുഷാറുമായി തർക്കത്തിലായി. തുടർന്ന് അക്ഷയ് തന്റെ സുഹൃത്തുക്കളായ സഞ്ജയ് ശർമ്മ (29), ആശിഷ് ശർമ്മ (23) എന്നിവരെ പരിപാടി നടക്കുന്നിടത്തേക്ക് വിളിച്ചുവരുത്തുകയും ശങ്കിക്കും തുഷാറിനും നേരെ വെടിയുതിർക്കുകയുമായിരുന്നു. സഞ്ജയും ആശിഷും സഹോദരങ്ങളാണ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ശങ്കിയെയും തുഷാറിനേയും സ്വീമ്മിങ് പൂളിന്റെ സമീപത്തായി രക്തത്തിൽ കുളിച്ചു കിടക്കുന്നതായി കണ്ടെത്തി. അടിവയറ്റിൽ വെടിയേറ്റ ഇരുവരേയും ദ്വാരക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഗുരുതരമല്ലെന്നും ഡിസിപി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam