ശബരിമല: വിധി നടപ്പാക്കാൻ ബാധ്യതയെന്ന് മുഖ്യമന്ത്രി; സർവകക്ഷിയോഗം തുടരുന്നു

By Web TeamFirst Published Nov 15, 2018, 12:25 PM IST
Highlights

സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് സർവകക്ഷി യോഗത്തിന്‍റെ ആമുഖപ്രസംഗത്തിൽ മുഖ്യമന്ത്രി. വിട്ടു വീഴ്ച വേണമെന്ന നിലപാടെടുത്ത മന്ത്രി എ.കെ.ബാലന് യോഗത്തിൽ ക്ഷണമില്ല.

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി. യോഗം തുടങ്ങിയപ്പോൾ നടത്തിയ ആമുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.  എഴുതിത്തയ്യാറാക്കിയ ആമുഖപ്രസംഗത്തിൽ കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. 

എന്നാൽ, വിട്ടുവീഴ്ചാ നിലപാടെടുത്ത മന്ത്രി എ.കെ.ബാലന് യോഗത്തിലേയ്ക്ക് ക്ഷണമില്ല. സുപ്രീംകോടതി ഉത്തരവ് വന്നയുടൻ സർക്കാർ നിലപാടിന് വിരുദ്ധമായി നിലപാടെടുത്തതിനാലാണ് ബാലനെ യോഗത്തിലേയ്ക്ക് വിളിയ്ക്കാത്തതെന്നാണ് സൂചന.

ശബരിമലയിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം 11 മണിയ്ക്കാണ് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുന്നത്. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് വൈകിട്ട് നടക്കും. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബത്തിന്‍റെയും, പന്തളം കൊട്ടാരത്തിന്‍റെയും പ്രതിനിധികൾ പങ്കെടുക്കുന്ന പ്രത്യേകയോഗം.

യുവതീ പ്രവേശന വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സർക്കാർ വിശദീകരിക്കും. സർക്കാർ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും. നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ സർക്കാർ യുവതീ പ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

യുവതീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ഹർജി നൽകണമെന്ന് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെടും. സാവകാശഹർജി നൽകാനാകില്ലെന്ന് സർക്കാർ നിലപാടെടുത്താൽ യോഗം ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനം.

Read More: അനുകൂല നിലപാടല്ലെങ്കിൽ സർവകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല

യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വീണ്ടും വിസമ്മതിച്ചതോടെ സർക്കാറിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു.

പക്ഷേ, ശക്തമായ പ്രതിഷേധം ഉയരുമെന്ന വിവിധ സംഘടനകളുടെ മുന്നറിയിപ്പും സർക്കാറിന് മുന്നിലുണ്ട്. യുവതികളെ നിർബന്ധപൂർവ്വം കൊണ്ട് വരില്ലെന്ന നിലപാട് സർക്കാർ ആവർത്തിക്കും. ഈ സാഹചര്യത്തിൽ യുവതീ പ്രവേശനം മണ്ഡല- മകരവിളക്ക് കാലത്ത് അനുവദിക്കരുതെന്നാകും കോൺഗ്രസ്സും ബിജെപിയും പന്തളം കുടുംബവുമെല്ലാം ആവശ്യപ്പെടുക.

പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെയെങ്കിലും യുവതീപ്രവേശം അനുവദിക്കരുതെന്നതാകും ഇവരുടെ ആവശ്യം. യുവതികൾ എത്തിയാൽ നട അടച്ചിടുമെന്ന നിലപാടെടുത്ത തന്ത്രി കുടുംബത്തിൻറെ അഭിപ്രായങ്ങൾക്കും പ്രാധാന്യമുണ്ട്. സർക്കാറും വിധിയെ എതിർക്കുന്നവരും നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ചർച്ചകളിൽ സമവായത്തിനുള്ള സാധ്യത കുറവാണ്. 

Read More:

സർവകക്ഷിയോഗത്തിന് മുന്നോടിയായി കാനം - കോടിയേരി കൂടിക്കാഴ്ച

ശബരിമലയിൽ സാവകാശഹർജി നൽകുന്ന കാര്യം പരിഗണനയിലെന്ന് ദേവസ്വം കമ്മീഷണർ

ശബരിമലയിൽ സാവകാശ ഹർജി സർക്കാരിന് നൽകാൻ കഴിയില്ലെന്ന് ദേവസ്വംമന്ത്രി

click me!