
ദില്ലി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയോട് ശക്തമായി വിയോജിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം പള്ളികളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതിക്കാകുമോയെന്ന കട്ജു ചോദിക്കുന്നു.
മറ്റുമതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് കൂടി ശബരിമലക്കേസിലെ വിധി വഴിയൊരുക്കുമെന്ന് കട്ജു ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ കോടതി ഇടപെട്ട് മാറ്റം കൊണ്ടുവരുമോ, ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കട്ജു പറഞ്ഞു.
ശബരിമലക്കേസിലെ വിധി പുനഃപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് രൂപംകൊടുക്കുക എന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുന്നിലുള്ള ഒരുമാര്‍ഗം. അല്ലെങ്കില്‍ രാജ്യത്തെ എല്ലാ മുസ്ലീം പള്ളികളിലും ശബരിമലക്കേസിലെ വിധിക്ക് സമാനമായ വിധികള്‍ പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും കട്ജു ട്വീറ്റ് ചെയ്യുന്നു.
മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്ന് പറയുന്നത് പേരിന് മാത്രമാണ്. ശബരിമലക്കേസിലെ വിധി നിലനിര്‍ത്തണമെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും എല്ലാസ്ഥലങ്ങളിലും തുല്യമായ പ്രവേശനം അനുവദിക്കുകയാണ് ചിഫ് ജസ്റ്റിസിന് മുന്നിലുള്ള പോംവഴിയെന്നും അദ്ദേഹം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam