
ശ്രീനഗര്‍: തിങ്കളാഴ്ച ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം താംഗ്ദര്‍ സെക്ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സന്ദീപ് സിംഗ് മിന്നലാക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് കരസേന. 2016ല്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‍ട്രെെക്കില്‍ പങ്കെടുത്ത സംഘത്തിലെ അംഗമായിരുന്നു സന്ദീപ് എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
എന്നാല്‍, നുഴഞ്ഞ് കയറ്റം തടയുന്നതിനിടെ ഭീകരരുടെ വെടിയേറ്റ് മരിച്ച സന്ദീപ് മിന്നലാക്രമണ സംഘത്തിലുണ്ടായിരുന്നില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ രാജേഷ് കാലിയ വ്യക്തമാക്കി. സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സെെന്യം അഞ്ച് പേരെ വധിച്ചിരുന്നു.
ഏറ്റുമുട്ടലിനിടെ വെടിയേറ്റ സന്ദീപ് സിംഗിന് പ്രാഥമിക ചികിത്സ ഉടന്‍ നല്‍കിയ ശേഷം സെെനിക ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, മുറിവ് ആഴത്തിലുള്ളതായതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും സെെനിക അധികൃതര്‍ അറിയിച്ചു.
വീരമൃത്യു വരിച്ച സന്ദീപിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ശേഷം ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പഞ്ചാബിലെ ഗുരുദാസ്പുരില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam