
കോട്ടയം: ബലാത്സംഗകേസിൽ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഭാ രാഷ്ട്രീയ നേതൃത്വങ്ങൾ സന്ദർശിക്കുന്നതിനെ വിമർശിച്ച് സേവ് അവർ സിസ്റ്റേഴ്സ് രംഗത്ത്.സന്ദർശനം കേസന്വേഷണം അട്ടിമറിക്കാൻ ഇടയാക്കുമെന്ന് സംശയിക്കുന്നതായി എസ്ഒഎസ് കൺവീനർ ഫാ.അഗസ്റ്റിൻ വട്ടോളി കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാർ ജോസഫ് പെരുംതോട്ടം, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാർ മാത്യു അറയ്ക്കല്‍,സഹായ മെത്രാൻ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്കാ സഹായമെത്രാൻ ഐറേനിയൂസ് തുടങ്ങിയവരാണ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി കണ്ടത്. വിശ്വാസികൾക്കും പൊതുസമൂഹത്തിനും ഇത് തെറ്റായ സന്ദേശമാണ് നൽകിയതെന്ന് എസ്ഒഎസ് കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി ചൂണ്ടിക്കാട്ടുന്നു.
രാഷ്ടീയ നേതാക്കളുടെ സന്ദർശനവും ആശങ്കപ്പെടുത്തുന്നതാണെന്ന് ഫാ.ആഗസ്റ്റിൻ വട്ടോളി പറയുന്നു. എംഎൽഎമാരായ കെ.എം മാണി, പി.സി ജോർജ്ജ്,ജോസ് കെ. മാണി എംപി തുടങ്ങിയവരാണ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ ജയിലിൽ എത്തിയത്. കന്യാസ്ത്രി സമൂഹത്തിന് സ്വാതന്ത്യവും തുല്യ നീതിയും തേടിയാവും ഇനി എസ്ഒഎസിന്‍റെ സമരം. ഇരയെ അധിക്ഷേപിച്ച പി.സി ജോർജ്ജ് എംഎൽഎയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തും.
കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി കോഴിക്കോട് നടന്ന സമരപരിപാടികൾക്ക് നേതൃത്വം നൽകിയവരുമായി എസ്ഒഎസ് കൺവീനർ കൂടികാഴ്ച്ച നടത്തി.പ്രമുഖ എഴുത്തുകാരനും എം ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറുമായിരുന്ന ഡോ വി.സി ഹാരിസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഫാ.അഗസ്റ്റിൻ വട്ടോളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam