
പുൽവാമയ്ക്ക് പകരം പാകിസ്ഥാനെതിരായ തിരിച്ചടിയല്ല പ്രതിരോധ നീക്കമാണെന്ന് മാത്രമാണ് സൈനിക നടപടിയിലൂടെ ഉദ്ദേശിച്ചതെന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്. പാകിസ്ഥാനിൽ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യക്ക് നിരന്തരം ഭീഷണി ഉണ്ടാകുന്നു. ഇതിനെതിരായ ചെറുത്ത് നിൽപ്പാണ് സൈനിക നടപടിയിലൂടെ ലക്ഷ്യമിട്ടതെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
ഭീകരവാദം തുടച്ച് നീക്കാൻ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. അതുകൊണ്ടാണ് തിരിച്ചടി അനിവാര്യമായതെന്ന വിശദീകരണമാണ് ഇന്ത്യ നൽകുന്നത്. രഹസ്യാന്വേഷണ ഏജൻസികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നീക്കത്തിന് ഇന്ത്യ തയ്യാറെടുത്തതെന്നും ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളിൽ ആക്രണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിശദീകരിച്ചു
പാകിസ്ഥാൻ മേഖലയിലെ ബാലാകോട്ട് പ്രവര്‍ത്തിക്കുന്ന ഭീകരത്താവളത്തിൽ ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ പരിശീലനം നടക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണം മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ ഉസ്താദ് ഗോറി എന്നറിയപ്പെടുന്ന യൂസഫ് അസ്ഹറിനാണ്. ജെയ്ഷെ മുഹമ്മദ് കമാൻഡര്‍മാർ അടക്കം നിരവധി ഭീകരരെ വകവരുത്തിയെന്നും ഇന്ത്യ വിശദീകരിച്ചു.
കരുതൽ ആക്രമണമാണ് നടന്നതെന്നും തിരിച്ചടിയായോ പാകിസ്ഥാനെതിരായ സൈനിക നീക്കമായോ കാണേണ്ടതില്ലെന്നും അന്താരാഷ്ട്ര സമൂഹത്തേയും ഇന്ത്യ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നാട്ടുകാര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും സൈനിക നടപടിയിലൂടെ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാട്ടിൽ കുന്നിൻ മുകളിൽ പ്രവര്‍ത്തിക്കുന്ന ഭീകരത്താവളത്തിലാണ് വ്യോമാക്രമണം നടത്തിയത്.
അതേസമയം 1971 ന് ശേഷം ആദ്യമായാണ് നിയന്ത്രണ രേഖ ലംഘിച്ച് പാക് മണ്ണിൽ ഇന്ത്യൻ യുദ്ധ വിമാനങ്ങൾ ബോംബ് വര്‍ഷിച്ചതെന്നതും ശ്രദ്ധേയമാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam