സ്വവർഗ വിവാഹത്തെ എതിർത്ത മോഹൻ ഭാഗവത് പരമ്പരാഗത വിവാഹ സങ്കൽപ്പത്തിൽ ഇപ്പോൾ മാറ്റം വരുത്തരുതെന്നും അഭിപ്രായപ്പെട്ടു. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് സമൂഹത്തിൽ മാന്യമായ ഇടം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി: എൽജിബിടിക്യു (LGBTQ) വിഭാഗത്തിൽപ്പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തിന്‍റെ പാരമ്പര്യമെന്നും തുല്യാവകാശങ്ങൾ നൽകപ്പെടണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാമൂഹിക ചട്ടക്കൂടിനുള്ളിൽ അവരെ ഉൾക്കൊള്ളിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരമ്പരാഗതമായ വിവാഹ സങ്കൽപ്പത്തിലും നിയമങ്ങളിലും ഇപ്പോൾ മാറ്റം വരുത്തരുതെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച മുംബൈയിൽ നടന്ന 'ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ്' പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി.

ലൈംഗിക ന്യൂനപക്ഷങ്ങൾ പുതിയ പ്രതിഭാസമല്ല. അവർ എപ്പോഴും സമൂഹത്തിന്റെ ഭാഗമായി നിലനിന്നിരുന്നു. അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനവും സ്വന്തം ഇടവും ലഭിക്കണം- മോഹൻ ഭാഗവത് പറയുന്നു. വിവാഹം എന്നത് രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഉടമ്പടിയല്ലെന്നും മറിച്ച് സമൂഹത്തിന്റെ അടിസ്ഥാന ഘടകത്തെ രൂപപ്പെടുത്തുന്ന ഒരു സാമൂഹിക സ്ഥാപനമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. പരമ്പരാഗതമായി പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തെയാണ് വിവാഹമായി കാണുന്നത്. ഈ സങ്കൽപ്പത്തിൽ മാറ്റം വരുത്തുന്നത് കുടുംബ വ്യവസ്ഥയെയും സാമൂഹിക ഘടനയെയും ബാധിച്ചേക്കാമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

നിയമം സമൂഹത്തെ നിയന്ത്രിക്കുന്നതിനേക്കാൾ, സമൂഹം നിയമങ്ങളെ നിശ്ചയിക്കുന്ന രീതിയാണ് ഉണ്ടാകേണ്ടത്. അതേസമയം, സ്വവർഗ വിവാഹത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഭാഗവത് വ്യക്തമാക്കി. ലൈംഗിക മുൻഗണനകളുടെ പേരിൽ ആരെയും സമൂഹത്തിൽ നിന്ന് മാറ്റിനിർത്താനോ ഒറ്റപ്പെടുത്താനോ പാടില്ലെന്നും, അവർക്ക് പിന്തുണ നൽകുകയാണ് വേണ്ടത്. സ്വവർഗ സഹവർത്തിത്വം അംഗീകരിക്കുന്ന ഒരു സംവിധാനം സമൂഹം വികസിപ്പിക്കേണ്ടതുണ്ടെന്നും അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.