
തിരുവനന്തപുരം: ദേവികുളം എംഎല്‍എയുടെ ആരോപണം നിഷേധിച്ച് സബ്കളക്ടർ രേണു രാജ്. എംഎൽഎ എന്നല്ലാതെ മറ്റൊന്നും രാജേന്ദ്രനെ വിളിച്ചിട്ടില്ലെന്ന് സബ്കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എസ് രാജേന്ദ്രന്‍ എംഎല്‍എ ന്യൂസ് അവറില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ്. നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നാൽ നടപടി എടുക്കുമെന്നാണ് പറഞ്ഞതെന്നും രേണു രാജ് വിശദമാക്കി.
കളക്ടര്‍ പറഞ്ഞ രീതിയില്‍ തന്നെയാണ് തിരിച്ചും അഭിസംബോധന ചെയ്തതെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. എംഎല്‍എയെ താന്‍ എന്ന് കളക്ടര്‍ വിളിച്ചെന്നായിരുന്നു എസ് രാജേന്ദ്രന്‍ ആരോപിച്ചത്. നേരത്തെ ദേവികുളം സബ്ബ് കളക്ടറെ ബോധമില്ലാത്തവളെന്ന് എസ്.രാജേന്ദ്രൻ എംഎൽഎ ആക്ഷേപിച്ചിരുന്നു. മൂന്നാറിൽ പുഴയോരം കൈയ്യേറിയുളള പഞ്ചായത്തിന്ടെ കെട്ടിട നിർമ്മാണം തടഞ്ഞതാണ് എംഎൽഎ യുടെ ആക്ഷേപത്തിന് കാരണം. എംൽഎൽഎയുൾപെടെയുളളവര്‍ നിന്ന് അനധികൃത നിർമ്മാണ ജോലികൾ നടത്തിക്കുകയും ചെയ്തിരുന്നു.
പഴയമൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എന്‍.ഒ. സി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിർമ്മാണത്തിനാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയത്. കെ ഡി എച്ച് കമ്പനി വാഹന പാർക്കിംഗ് ഗ്രൗണ്ടിനായ് വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്റെ നടപടി. എന്നാൽ പഞ്ചാത്തിന്ടെ നിർമ്മാണങ്ങൾക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎൽഎ സബ്ബ് കളക്ടറെ ബോധമില്ലാത്ത അവളെന്ന് പറഞ്ഞ് ആക്ഷേപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam