
ദില്ലി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കീര്‍ത്തി ആസാദ് ഔദ്യോഗികമായി കോണ്‍ഗ്രസിന്‍റെ ഭാഗമായത്. ബീഹാറിലെ ദര്‍ബാംഗ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് കീര്‍ത്തി ആസാദ്.
മൂന്ന് വട്ടം എംപിയായിട്ടുള്ള കീര്‍ത്തി ആസാദ് ബിജെപിയില്‍ നിന്ന് 2015ല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ അരുണ്‍ ജയ്‍റ്റ്ലി അഴിമതി നടത്തിയെന്ന ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് ബിജെപി ആസാദിനെ സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഷന്‍ കാലത്ത് ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. 2016ല്‍ ആസാദിന്‍റെ ഭാര്യ പൂനം ആം ആദ്മിയില്‍ ചേര്‍ന്നതോടെയായിരുന്നു ഇത്. ഇതിന് ശേഷം 2017ല്‍ പൂനം ആം ആദ്മിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമാണ് കീര്‍ത്തി ആസാദ്. മുന്‍ ബീഹാര്‍ മുഖ്യന്ത്രി ഭാഗ്വത് ത്സാ ആസാദിന്‍റെ മകനാണ്. 1999ലാണ് ആദ്യമായി ലോക്സഭയില്‍ എത്തുന്നത്. ബിജെപിയില്‍ 26 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷമാണ് കീര്‍ത്തി ആസാദ് പാര്‍ട്ടി മാറുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam