
ചെന്നൈ: ഐഫോണ്‍ ബുക്ക് ചെയ്ത ചലച്ചിത്ര താരത്തിന് ഫ്ലിപ് കാര്‍ട്ടിലൂടെ ലഭിച്ചത് വ്യാജ ഫോണെന്ന് ആരോപണം. വിവാഹ വാർഷികത്തിൽ ഭാര്യ ശ്രുതിക്ക് സമ്മാനിക്കാനായാണ് ചലചിത്ര താരം നകുൽ 1.25 ലക്ഷം രൂപ വിലയുള്ള ഐഫോൺ എക്സ് ഓർഡർ ചെയ്തത്. ഇത് സംബന്ധിച്ച പരാതി നൽകിയിട്ടും നടപടിയെടുക്കാൻ കമ്പനി തയ്യാറായില്ലെന്ന് താരം കുറ്റപ്പെടുത്തുന്നു.
നവംബർ 29നാണ് നകുൽ ഫ്ലിപ് കാര്‍ട്ട് വഴി ഫോൺ ബുക്ക് ചെയ്തത്. പിറ്റേദിവസം തന്നെ ഫോൺ വീട്ടിലെത്തിയെങ്കിലും നകുലും കുടുംബവും സ്ഥലത്തില്ലാതിരുന്നതിനാൽ ഡിസംബർ ഒന്നിനാണ് പാഴ്സൽ തുറന്ന് നോക്കാന്‍ സാധിച്ചത്. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചതുപോലുള്ള വ്യാജ കവറായിരുന്നു ഫോണിനെന്നും സോഫ്റ്റ്‌വെയർ ഐഒഎസ് ആയിരുന്നില്ലെന്നും നകുൽ പറയുന്നു.
ഉടൻ തന്നെ ഫ്ലിപ് കാര്‍ട്ടിലേക്ക് വിളിച്ചെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഏതെങ്കിലും ആപ്പിൾ സ്റ്റോറിൽ പരാതി നൽകാനും അവശ്യപ്പെടുകയായിരുന്നു. എന്നാൽ ജീവനക്കാരനുമായി നടന്ന തർക്കത്തിനൊടുവിൽ ഫോൺ തിരികെ വാങ്ങാൻ ആളെത്തുമെന്നും പണം തിരികെ നൽകുമെന്നും അറിയിച്ചതായി നകുൽ പറഞ്ഞു. ഫ്ലിപ് കാര്‍ട്ടിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും കൂടുതൽ പരാതികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നകുൽ വിശദമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam