
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ തെലങ്കാന നിയമസഭ പിരിച്ചുവിട്ട് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മന്ത്രിസഭയുടെ ശുപാർശയ്ക്ക് ഗവർണർ അംഗീകാരം നൽകി. 105 സീറ്റുകളിലേക്കുളള ടിആർഎസ് സ്ഥാനാർത്ഥികളെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എട്ട് മാസം കാലാവധി ബാക്കി നിൽക്കെയുളള തീരുമാനം ജനാധിപത്യവിരുദ്ധമെന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം.
അഭ്യൂഹങ്ങൾ അവസാനിപ്പിച്ച തീരുമാനം ഉച്ചക്ക് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഉണ്ടായത്. സഭ പിരിച്ചുവിടാനുളള ഒറ്റവരി പ്രമേയം പാസാക്കിയ ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർ ഇ എസ് എൽ നരസിംഹനെ കണ്ടു. ശുപാർശ ഗവർണർ അംഗീകരിച്ചു. കാവൽ മുഖ്യമന്ത്രിയായി തുടരാൻ റാവുവിനോട് നിർദേശിച്ചു. തെരഞ്ഞെടുപ്പിലേക്ക് പോകാൻ ആത്മവിശ്വാസം ആവോളമെന്ന് പ്രഖ്യാപിച്ച് ടിആർഎസ് അധ്യക്ഷൻ 105 സ്ഥാനാർത്ഥികളുടെ പട്ടികയും പുറത്തിറക്കി.
നിയമസഭ പിരിച്ചുവിടാനുളള നടപടി ചോദ്യം ചെയ്ത കോൺഗ്രസ് തെലങ്കാനയുടെ ഒന്നാം നമ്പർ വില്ലനാണെന്നും റാവു പറഞ്ഞു. രാഹുൽ ഗാന്ധി കോമാളിയാണ്. ബിജെപിയുമായി ടിആർഎസ് ധാരണയുണ്ടാക്കിയെന്ന ആരോപണങ്ങളെയും തളളി.മതേതര പാർട്ടിയായ തങ്ങൾക്ക് ബിജെപി സഖ്യം ആലോചിക്കാൻ കഴിയില്ലെന്ന് മറുപടി.
നവംബറിൽ രാജസ്ഥാൻ, മധ്യപ്രദേശ്,ഛത്തീസ്ഗഡ്,മിസോറാം സംസ്ഥാനങ്ങൾക്കൊപ്പം തെലങ്കാനയും പോളിങ് ബൂത്തിലെത്തുമെന്നാണ് ടിആർഎസിന്‍റെ പ്രതീക്ഷ. അനുകൂല രാഷ്രീയ കാലാവസ്ഥ മുതലെടുത്ത് ദുർബലമായ പ്രതിപക്ഷ നിരയെ തോൽപ്പിക്കാമെന്ന് കണക്കുകൂട്ടൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ മറ്റ് വിഷയങ്ങൾ കൂടിയെത്തുമ്പോൾ കാര്യങ്ങൾ വഴിക്കുവരില്ലെന്നാണ് ചന്ദ്രശേഖര റാവു കരുതുന്നത്. റാവുവിനെ ഹിറ്റ്ലറോട് ഉപമിച്ച കോൺഗ്രസ് ജനാധിപത്യവിരുദ്ധമാണ് നീക്കമെന്ന് കുറ്റപ്പെടുത്തി. റാവു ഭരണം നേരത്തെ അവസാനിച്ചതിൽ സന്തോഷവും പാർട്ടി രേഖപ്പെടുത്തി. രാഷ്ട്രപതി ഭരണം ആവശ്യപ്പെടാനാണ് സംസ്ഥാന ബിജെപിയുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam