
കണ്ണൂർ: തലശ്ശേരി ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികള്‍ക്ക് വരുന്ന തിങ്കളാഴ്ച വരെ ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ. വിചാരണ കോടതി മാറ്റണമെന്ന മൂന്ന് പ്രതികളുടെ അപ്പീലിൽ ആണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി. ചൊവ്വാഴ്ച മുതൽ വിചാരണ നടപടികൾ വീണ്ടും തുടങ്ങാനിരിക്കെ ആണ് സംസ്ഥാന സർക്കാർ നിലപാട് തേടി തിങ്കളാഴ്ച വരെ ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചത്. വിചാരണ കോടതി പക്ഷപാതത്തോടെ പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതി മാറ്റം ആവശ്യപ്പെട്ടത്.
വിചാരണ വൈകിപ്പിക്കാനുള്ള പ്രതികളുടെ നീക്കമാണിതെന്ന് വിലയിരുത്തി തലശ്ശേരി സെഷൻസ് കോടതി ഹർജി തള്ളിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ ആകാശ് തില്ലങ്കേരി അടക്കമുള്ള ആദ്യ മൂന്ന് പ്രതികളാണ് ഹർജിക്കാർ. 2018ഫെബ്രുവരിയിൽ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബിനെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ 17 പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. നടപടികൾ നീണ്ട് പോയി ഒടുവിൽ കഴിഞ്ഞ മാസമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് മൂന്നാം നമ്പർ കോടതിയിൽ വിചാരണ തുടങ്ങിയത്. പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയെങ്കിലും അപ്പീലിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam