
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഇപ്പോഴും തുടരുന്നത് മത്സ്യത്തൊഴിലാളികള്‍ നേതൃത്വം കൊടുക്കുന്ന രക്ഷാപ്രവര്‍ത്തനം. ഇത് വരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒന്നും എത്തിയില്ലെന്ന് മത്സ്യത്തൊഴിലാളിയായ ദേവകുമാര്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ.
''പാണ്ടനാട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് ഓപ്പറേറ്റ് ചെയ്യുകയാണ്. ഇന്നലെ രാവിലെ ആരംഭിച്ചതാണ് രക്ഷാപ്രവര്‍ത്തനം. കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് പോകാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദിശ തെറ്റുകയാണ്. ഏറ്റവും പ്രശ്നമുള്ള ഒരു കോളനി കണ്ടെത്തിയിട്ടുണ്ട്. അവിടെ മിക്കവയും ഓട് പാകിയ വീടാണ്.
അവിടെ തങ്ങാനാവാത്തതിനാല്‍ അവിടെയുള്ള ഏക കോണ്‍ക്രീറ്റ് വീട്ടിലാണ് അവരെല്ലാം തങ്ങുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 60ഓളം പേര്‍ അവിടെ മാത്രമുണ്ട്. രണ്ട് മുറി വീടിന്‍റെ മുകളിലാണ് അവിരിപ്പോള്‍. അതില്‍ 20ഓളം പേരെ രക്ഷപ്പെടുത്തി കൊണ്ടു വന്നിട്ടുണ്ട്. അതിന്‍റെ അപ്പുറത്തും ഒരുപാട് പേര്‍ കുടുങ്ങിയിട്ടുണ്ട്.
ഇത് വരെ സേനകള്‍ ഒന്നും എത്തിയിട്ടില്ല. ഇപ്പോള്‍ അവിടേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ ഞങ്ങള്‍ക്കറിയാം. പക്ഷേ, രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വേണം. ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യമാണ്. അതൊന്നും ലഭിച്ചില്ലെങ്കിലും ഉദ്യോഗസ്ഥര്‍ എത്തിയാല്‍ മതി. ചെങ്ങന്നൂരിലെ സ്ഥിതി മോശമാണ്.
പരന്ന് കിടക്കുന്ന പാടങ്ങള്‍ എല്ലാം വെള്ളം കയറിയതിനാല്‍ ഉള്ളിലേക്കുള്ള സ്ഥലങ്ങളില്‍ പല രക്ഷാപ്രവര്‍ത്തനങ്ങളും എത്തുന്നില്ല. ഇന്നലെ മഴ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം നടന്നു. എന്നാല്‍, ഇന്ന് കനത്ത മഴയാണ്. ഇപ്പോഴും സെെന്യം ഒന്നും ഇറങ്ങിയിട്ടില്ല. ഒരു ഹെലികോപ്ടര്‍ മാത്രം മുകളില്‍ കൂടെ പറന്നു. പാണ്ടനാട് പൂപ്പരിത്തി കോളിനിയിലേക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോവുകയാണ്. വെള്ളക്കെട്ട് ഇന്നലത്തേതില്‍ നിന്ന് കുറവുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങളില്‍ ഇരുന്നവര്‍ സുരക്ഷിതരാണ്. കോളനിയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ സാധിക്കണമെന്നും'' ദേവകുമാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam