തൃശൂരില്‍ മർദ്ദനമേറ്റ് യുവാവ് മരിച്ച കേസില്‍ മൂന്ന് പേർ പിടിയില്‍. ജിതേഷ്,അഭിലാഷ്, നിതിൻ കൃഷ്ണ എന്നിവരാണ് പിടിയിലായത്.
തൃശ്ശൂർ: തൃശൂർ എടക്കുളത്ത് വിവാഹ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ മർദ്ദനമേറ്റ് യുവാവ് മരിച്ച കേസില്‍ മൂന്ന് പേർ പിടിയില്‍. ജിതേഷ്, അഭിലാഷ്, നിതിൻ കൃഷ്ണ എന്നിവരാണ് പിടിയിലായത്. പൊറുത്തിശ്ശേരി സ്വദേശി ബിബിൻ ചന്ദ്രബാബു ആണ് മരിച്ചത്.
സംഭവത്തില്‍ ആറ് പേര്‍ക്കെതിരെയാണ് കാട്ടൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ബാക്കി പ്രതികള്‍ക്കായുള്ള തെരച്ചിൽ എസ് ഐ കെ എസ് സുശാന്തിന്‍റെ നേതൃത്വത്തില്‍ നടന്ന് വരുകയാണ്. വെള്ളിയാഴ്ച്ച രാത്രിയാണ് എടക്കുളം റബ്ബര്‍ മൂലയില്‍ സംഘം ചേര്‍ന്ന് 32-കാരനായ ബിബിനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബിബിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ചയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ബാറിന് മുന്നില്‍ ബിബിനും മറ്റൊരു സംഘവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇരുചക്രവാഹനത്തിലെത്തിയ ബിബിനെ യാതൊരു പ്രകോപനവും കൂടാതെ കുറച്ച് ആളുകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണുളളത്. ഇതിന്‍റെ തുടര്‍ച്ചയായാണോ വെള്ളിയാഴ്ച രാത്രി ബിബിനെ ആക്രമിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ബിബിനോട് പ്രതികള്‍ക്ക് ഏറെ നാളായി വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.