
കണ്ണൂര്‍: കണ്ണൂരിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 3 പേർ കൂടി കസ്റ്റഡിയിൽ. കുടിയാൻമല ഇരിട്ടി സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസിലാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കുടിയാൻമല സ്വദേശി കെ.ടി. അബ്ദുൾ സമദ്, ഇരിട്ടി സ്വദേശി ബവിൻ, തളിയിൽ സ്വദേശി അക്ഷയ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇതിൽ അബ്ദുൾ സമദിന്‍റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
ഇതോടോപ്പം തന്നെ പെൺകുട്ടിയേയും സഹപാഠിയേയും പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ട രാംകുമാർ എന്നയാൾക്കായി തെരച്ചിൽ തുടരുകയാണ് ഡിവൈഎഫ്ഐ താളികാവ് യൂണിറ്റ് സെക്രട്ടറിയായ ഇയാൾ കണ്ണൂർ ജില്ല വിട്ടതായാണ് സൂചന. 19 പേരുൾപ്പെട്ട പ്രതിപ്പട്ടികയിൽ കഴിഞ്ഞ രണ്ട് ദിവസമായി 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവിലെത്തി. തുടര്‍ന്ന് കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് പ്രതികള്‍ കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു.
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വീഡിയോയില്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കുകയും പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംസാരിച്ച പൊലീസുകാരാണ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam