കഴിഞ്ഞ വർഷം ഡിസംബർ 31 ന് പുനെയ്ക്കടുത്തുള്ള ഭീമ-കൊരേഗാവിലുണ്ടായ സാമുദായികസംഘർഷവുമായി ബന്ധപ്പെട്ടാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പുനെ: ഭീമ-കൊരേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകരായ അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ് എന്നിവരുടെ ജാമ്യാപേക്ഷ പുനെ പ്രത്യേക കോടതി തള്ളി. ഇരുവരെയും അടുത്ത മാസം ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജിന്‍റെ ജാമ്യാപേക്ഷയും കോടതി തള്ളി. ഇതോടെ വീട്ടുതടങ്കലിൽ കഴിയുകയായിരുന്ന സുധാഭരദ്വാജിനെ പൊലീസ് ഫരീദാബാദിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 28 നാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ-കൊരേഗാവിൽ സാമുദായികസംഘർഷമുണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. തെലുഗു കവി വരവരറാവു, മാധ്യമപ്രവർത്തകൻ ഗൗതം നവ്‍ലഖ എന്നിവർ ഇപ്പോഴും വീട്ടുതടങ്കലിൽ തുടരുകയാണ്. ഇവരുടെ അറസ്റ്റ് ശരിവച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ ഇന്ന് ചരിത്രകാരി റൊമിലാ ഥാപ്പർ നൽകിയ പുനഃപരിശോധനാഹർജി ഇന്ന് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് മൂന്നുപേരുടെയും ജാമ്യാപേക്ഷ തള്ളാൻ പ്രത്യേകവിചാരണക്കോടതി തീരുമാനിച്ചത്.