
കരാട്ടെ മാസ്റ്ററും ബോഡി ബിൽഡറും തമ്മിലെ ഏറ്റുമുട്ടൽ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഇൻസ്റ്റാഗ്രാമിൽ നാറ്റിപാറ്റി എന്ന് വിളിപ്പേരുള്ള പാറ്റി എന്ന ബോഡി ബിൽഡറാണ് കരാട്ടെ മാസ്റ്ററെ പോരിന് വെല്ലുവിളിച്ചത്. കൊറിയൻ കരാട്ടെ മാസ്റ്റർ ചാങ്ങിനെയാണ് പാറ്റി വെല്ലുവിളിച്ചത്. കരാട്ടെ തട്ടിപ്പാണെന്ന് തെളിയിക്കാൻ കരാട്ടെ മാസ്റ്ററെ പോരാട്ടത്തിന് വെല്ലുവിളിക്കുകയാണ് പാറ്റി പറഞ്ഞു. സംഭവം മുഴുവൻ ഇയാൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. താൻ ഏത് ആയോധനകല വിദഗ്ധനെക്കാളും ശക്തനാണെന്നും ചെറുപ്പം മുതൽ സ്വയം പരിശീലിപ്പിച്ചിട്ടുണ്ടെന്നും പാറ്റി അവകാശപ്പെട്ടു. ജിമ്മിലെ പരിശീലനത്തിന് ശേഷം താൻ അജയ്യനാണെന്ന് അവകാശപ്പെടുകയും കരാട്ടെ മാസ്റ്ററെ പോരാട്ടത്തിന് വെല്ലുവിളിക്കുകയും ചെയ്തു.
എന്നാൽ കരാട്ടെ മാസ്റ്ററും വിട്ടുകൊടുത്തില്ല. വെല്ലുവിളി സ്വീകരിക്കുക മാത്രമല്ല, തോറ്റാൽ തന്റെ സ്റ്റുഡിയോയുടെ താക്കോൽ പാറ്റിക്ക് നൽകാമെന്നും കരാട്ടെ മാസ്റ്റർ വാഗ്ദാനം ചെയ്തു. ബോഡിബിൽഡർ vs കരാട്ടെ മാസ്റ്റർ: ആരാണ് വിജയിക്കുക?" എന്ന തലക്കെട്ടിലാണ് പാറ്റി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചത്. പോരാട്ടം തുടങ്ങുമ്പോൾ കരാട്ടെ മാസ്റ്ററിന് നേരെ പാറ്റി ശക്തമായ പഞ്ചുകളും കിക്കുകളും തൊടുത്തെങ്കിലും ഒന്നും വിജയിച്ചില്ല. വിദഗ്ധമായി ഒഴിഞ്ഞുമാറിയ കരാട്ടെ മാസ്റ്റർ നിമിഷങ്ങൾക്കകം, പാറ്റിയെ കാലുകൊണ്ടടിച്ച് വീഴ്ത്തി. പിന്നെ ബോഡി ബിൽഡർക്ക് എഴുന്നേൽക്കാൻ പോലും സാധിച്ചില്ല.
കരാട്ടെ മാസ്റ്ററുടെ കഴിവിനെയും വിനയത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പാറ്റിയുടെ അമിത ആത്മവിശ്വാസത്തെ പലരും വിമർശിച്ചു. ധൈര്യവും മണ്ടത്തരവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. 91 കിലോ തൂക്കവും അഞ്ചടി 10 ഇഞ്ച് ഉയരവുമുള്ള പാറ്റിയെ വെറും 57 കിലോ ഭാരവും 5.2 അടി നീളവുമുള്ള ചാങ് ഒറ്റയടിക്കാണ് വീഴ്ത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam