
അപ്രതീക്ഷിതമായ ദുരന്തങ്ങളിൽ പലപ്പോഴും അത്ഭുത രക്ഷപ്പെടുത്തലുകളുടെ കാഴ്ചയും നമ്മൾ ഏറെ കണ്ടിട്ടുണ്ട്. പ്രളയ കാലത്ത് കേരളം തന്നെ അത്തരം ഒട്ടേറെ രക്ഷപ്പെടുത്തലുകളാണ് കണ്ടത്. ഇപ്പോഴിതാ അത്ഭുത രക്ഷപ്പെടുത്തലിന്‍റെ മറ്റൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അപ്രതീക്ഷിതമായി കുത്തിയൊലിക്കുന്ന പുഴ വെള്ളത്തിലകപ്പെട്ട കുട്ടിയുടെ രക്ഷപ്പെടലിന്‍റെ കാഴ്ച അത്രമേൽ അത്ഭുതപ്പെടുത്തുന്നതാണ്.
പുഴവെള്ളത്തിൽ അകപ്പെട്ട കുട്ടിയെ കടിച്ചുകീറാനായി മുതലകൂട്ടം പാഞ്ഞടുത്തപ്പോഴാണ് ദുരന്ത നിവാരണ സേന രക്ഷക്കെത്തിയത്. രാജസ്ഥാനിലെ ചമ്പൽ നദിയിലായിരുന്നു മുതലക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിന്ന് കുട്ടിയെ ദുരന്ത നിവാരണ സേന രക്ഷിച്ചത്. മുതലക്കൂട്ടം ആക്രമിക്കാൻ പാഞ്ഞടുക്കുമ്പോൾ കുട്ടി നിസ്സഹായനായി അലറി കരയുകയായിരുന്നു. ഈ സമയത്താണ് അവിചാരിതമായി ദുരന്ത നിവാരണ സേന ആ വഴിക്ക് എത്തിയത്. കുട്ടിയുടെ രക്ഷകരായി ഇവർ മാറുകയായിരുന്നു.
ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. കുട്ടിയെയും രക്ഷിച്ച സേനാ അംഗങ്ങളെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ചുറ്റിലും മുതക്കൂട്ടം പാഞ്ഞടുത്തിട്ടും മുന്നോട്ട് നീന്തിയ കുട്ടിയുടെ ആത്മധൈര്യത്തെയാണ് ഏവരും അഭിനന്ദിക്കുന്നത്. ഒപ്പം തക്കസമയത്ത് അവിടെയെത്തിയ ദുരന്ത നിവാരണ സേനാംഗങ്ങളെയും.
കേരളത്തിൽ 5 നാൾ വ്യാപക മഴക്ക് സാധ്യത, ഒപ്പം ഇടിയും മിന്നലും; 8 ജില്ലകളിൽ ജാഗ്രത നിർദ്ദേശം
അതേസമയം കേരളത്തിൽ നിന്നുള്ള മറ്റൊരു വാർത്ത സംസ്ഥാനത്ത് അടുത്ത അഞ്ച് നാൾ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചെന്നതാണ്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുമ്പോൾ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. നാളെയാകട്ടെ കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam