
ദില്ലി: നിത്യവും നാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരുപാട് വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നതായിരിക്കും. പക്ഷേ ചില വീഡിയോകളാകട്ടെ, ആരെങ്കിലും തങ്ങളുടെ കണ്‍മുന്നില്‍ കാണുന്ന സംഭവവികാസങ്ങള്‍ മൊബൈല്‍ ക്യാമറയിലോ മറ്റോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പിന്നീട് വൈറലാകുന്നതായിരിക്കാം.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ്. ദില്ലിയിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഫ്യൂവൽ ടാങ്കിൽ, യുവാവിന് അഭിമുഖമായി കെട്ടിപ്പിടിച്ചാണ് യുവതി ഇരിക്കുന്നത്. ജൂലൈ 16 ന് ദില്ലിയിലെ മംഗോൾപുരിയിലെ ഔട്ടർ റിംഗ് റോഡ് മേൽപ്പാലത്തിലാണ് സംഭവം നടന്നതെന്നാണ് വീഡിയോ ഷെയർ ചെയ്ത ട്വിറ്റർ ഉപയോക്താവ് അവകാശപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തിനോട് പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ ദില്ലി ട്രാഫിക്ക് പൊലീസും പ്രതികരണവുമായി രംഗത്ത് വന്നു. ''നന്ദി, ഡൽഹി ട്രാഫിക് പൊലീസ് സെന്റിനൽ ആപ്പിൽ ഇത്തരം ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'' എന്നാണ് അധികൃതർ കുറിച്ചത്.
ഇത്തരത്തിലുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ അത് പിന്നീട് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുമെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. ഇവരുടെ ജീവൻ മാത്രമല്ല, റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെ ജീവനും ഭീഷണിയുയര്‍ത്തുകയാണ് ഇവരെന്നും ധാരാളം പേര്‍ പറയുന്നു. കഴിഞ്ഞ മാസം സമാനമായ ഒരു സംഭവം ഗാസിയാബാദിലെ ഇന്ദിരാപുരം ഏരിയയ്ക്ക് സമീപം എൻഎച്ച് ഒമ്പതിലും ഉണ്ടായിരുന്നു. ഓടുന്ന ബൈക്കിൽ സഞ്ചരിക്കുമ്പോൾ ദമ്പതികൾ പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam