Latest Videos

മലകയറാനുള്ള പരിശ്രമം പാളി, വഴി തെറ്റിയ ഉടമ മരിച്ചു, 71കാരന് കാട്ടിൽ കാവലായി നിന്ന് 'ഫിന്നി'

By Web TeamFirst Published Nov 15, 2023, 1:00 PM IST
Highlights

ഓഗസ്റ്റ് 19ന് കാണാതായ 71 കാരന് വേണ്ടി രണ്ടായിരം മണിക്കൂറാണ് പൊലീസും അവശ്യ സേനയും കാട് അരിച്ച് പെറുക്കിയത്. ആളെ കണ്ടെത്താനാവാതെ വന്നതോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു

കൊളറാഡോ: ഉടമ മരിച്ചുവെന്ന് മനസിലായിട്ടും കൊടുംങ്കാട്ടില്‍ മൃതദേഹത്തിന് നായ കാവൽ നിന്നത് ദിവസങ്ങള്‍. കൊളറാഡോയിലാണ് സംഭവം. ഓഗസ്റ്റ് മാസം ട്രെക്കിംഗിന് പോയി കാണാതായ 71കാരന്റെ മൃതദേഹമാണ് മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. റിച്ച് മൂർ എന്ന 71കാരന്റെ മൃതദേഹത്തിന് അരികിൽ കാവലായി നിന്നിരുന്നത് ജാക്ക് റസൽ ടെറിയർ ഇനത്തിലുള്ള നായയായിരുന്നു.

കൊളറാഡോയിലെ ബ്ലാക്ക് ഹെഡ് കൊടുമുടിയിലാണ് നായയ്ക്കൊപ്പം 71കാരന്‍ ട്രെക്കിംഗിനായി തെരഞ്ഞെടുത്തത്. എന്നാല്‍ ട്രെക്കിനിടെ വഴി തെറ്റി കാട്ടില്‍ കുടുങ്ങിയ റിച്ച് മൂർ നിർജലീകരണവും അവശതയും മൂലമാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ പട്ടിണിയിലും യജമാനനെ കാട്ടിൽ ഉപേക്ഷിച്ച് പോരാന് ഫിന്നി എന്ന വളർത്തുനായയ്ക്ക് ശ്രമിച്ചില്ല. നിർജലീകരണവും ഭക്ഷണക്കുറവും നിമിത്തം അവശതയിലായ നായയേയും റിച്ച് മൂറിന്റെ മൃതദേഹവും കഴിഞ്ഞ ദിവസമാണ് ഇതുവഴിയെത്തിയ വേട്ടക്കാർ കണ്ടെത്തിയത്.

ജീവനോടെ കണ്ടെത്തിയ ഫിന്നിയെ റിച്ച് മൂറിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. റിച്ച് മൂറിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാരുള്ളത്. എന്നാൽ സംഭവത്തില്‍ അസ്വഭാവികതകളോ ദുരൂഹതയോ ഇല്ലെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് നൽകുന്ന സൂചനകൾ. ഓഗസ്റ്റ് 19നാണ് റിച്ച് മൂറിനെ കാണാതായത്. 12500 അടി ഉയരമുള്ള ബ്ലാക്ക് ഹെഡ് കൊടുമുടിയിൽ നിന്ന് ഏറെ അകലെയല്ലാത്ത പാഗോസ സ്പ്രിംഗ് സ്വദേശിയാണ് റിച്ച് മൂർ.

71കാരന് വേണ്ടി 2000 മണിക്കൂർ ആകാശ മാർഗവും കരയിലൂടെയുമായി തെരച്ചില്‍ നടന്നിരുന്നെങ്കിലും റിച്ച് മൂറിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം സമാനമായ മറ്റൊരു സംഭവത്തിൽ 74 വയസ് പ്രായമുള്ളയാളെ മലകയറാനുള്ള ശ്രമത്തിനിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഫിന്നിയേപ്പോലെ 73കാരന്റെ മൃതദേഹത്തിന് റേഞ്ചർ എന്ന നായയാണ് കാവല്‍ നിന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!