
ലണ്ടൻ: കഴിച്ച ഭക്ഷണത്തിന്റെ പണം നൽകാതിരിക്കാൻ സ്വന്തം മുടി ഭക്ഷണത്തിൽ മനപ്പൂർവമിട്ട് യുവതിയുടെ തന്ത്രം. എന്നാൽ ഹോട്ടലുടമ സിസിടിവി വഴി യുവതിയുടെ തന്ത്രം പൊളിച്ചു. ഇംഗ്ലണ്ടിലെ ബ്ലാക്ക്‌ബേണിലെ പ്രശസ്തമായ ഭക്ഷണശാലയായ ഒബ്സർവേറ്ററി റസ്റ്റോറന്റിലാണ് സംഭവം. എന്നാൽ യുവതിയുടെ വ്യക്തിവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പുരുഷനോടൊപ്പമാണ് യുവതി എത്തിയത്. ഇരുവരും പരസ്പരം സംസാരിക്കുന്നത് കാണാം. എന്നാൽ, കഴിക്കുന്നതിനിടയിൽ യുവതി തന്റെ സ്വന്തം മുടി ഭക്ഷണത്തിൽ കലർത്തി. പിന്നീട് ഹോട്ടൽ അധികൃതരെ വിളിച്ച് ഭക്ഷണത്തിൽ മുടി കണ്ടെത്തിയെന്ന് പരാതിപ്പെട്ടു.
ബീഫ് റോസ്റ്റായിരുന്നു യുവതി ഓർഡർ ചെയ്തത്. ഭക്ഷണത്തിന്റെ മുക്കാൽ പങ്കിലേറെയും കഴിച്ച ശേഷമാണ് മുടി ലഭിച്ച വിവരം അറിയിച്ചത്. തുടർന്ന് കാഷ്യർ ക്ഷമാപണം നടത്തുകയും ബിൽ റീഫണ്ട് ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് ഉടമയായ ടോം ക്രോഫ്റ്റ് ഇവരുടെ തട്ടിപ്പ് കണ്ടുപിടിച്ചത്. മറ്റ് ഹോട്ടലുകാർക്ക് മുന്നറിയിപ്പ് എന്ന അടിക്കുറിപ്പോടെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഒരിക്കലും ചെയ്യാൻ ഇഷ്ടപ്പെടാത്ത കാര്യമാണെന്നും എന്നാൽ ഇത്തരം തട്ടിപ്പുകാരെ തുറന്നുകാണിക്കാൻ മറ്റു വഴിയില്ലെന്നും അദ്ദേഹം കുറിച്ചു.
സംഭവത്തിന് ശേഷം തനിക്ക് ദേഷ്യം വന്നെന്നും ഇത്തരമാളുകളെ ഇതുവരെ കണ്ടിട്ടില്ലെന്നും ഉടമ പറഞ്ഞു. 15.88 ഡോളറായിരുന്നു ഭക്ഷണത്തിന്റെ വില. പുറമെ ഹോട്ടലിന്റെ സൽപേരും സ്റ്റാഫിന്റെ ജോലിയും അപകടത്തിലാക്കുന്ന തരത്തിലായിരുന്നു യുവതിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയില്ലെങ്കിൽ യുവതിയുടെ ആരോപണം തന്റെ ബിസിനസിനെ ബാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് ഉണ്ട്. കൂടാതെ എല്ലാ ഭക്ഷ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നു. ഭക്ഷണത്തിൽ മുടി കണ്ടെത്തുന്ന സ്ഥലങ്ങളിൽ ആളുകൾ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കില്ല. എന്തോ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനാലാണ് ക്യാമറകൾ പരിശോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam