
മലബാറിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പന്‍. മുത്തപ്പന്‍ വെള്ളാട്ടത്തിന്‍റെ ഒരു മുസ്ലീം സ്ത്രീയുമായുള്ള സംഭാഷണത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധിപ്പേരാണ് കണ്ണീരും സന്തോഷവും നിറഞ്ഞ് നില്‍ക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. ചില പോസ്റ്റുകള്‍ അനുസരിച്ച് സനി പെരുവണ്ണാൻ എന്ന കോലധാരിയാണ് ഈ വീഡിയോയില്‍ ഉള്ളത് എന്നാണ് പറയുന്നത്. തന്‍റെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ "നീ വേറെയൊന്ന്വല്ല ഇട്വാ...അങ്ങനെ തോന്നിയാ... എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പന്‍ വെള്ളാട്ടം തന്‍റെ അനുഗ്രഹ വാക്കുകള്‍ ചൊരിയുന്നത്. അതിനിടയില്‍ മുത്തപ്പന് മുന്നില്‍ എത്തിയ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
ആ വാക്കുകള്‍ ഇങ്ങനെയാണ്...
" നീ വേറെയൊന്ന്വല്ല ഇട്വാ...
അങ്ങനെ തോന്നിയാ...
കർമ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും ഞാൻ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ...
നിനക്ക് നിൻ്റെ ജീവിതത്തിൽ അങ്ങനെ തോന്നിയാലും എൻ്റെ മുന്നിൽ ൽ അങ്ങനെ പറയല്ലേ...
മുത്തപ്പന കണ്ട്വാ..
സന്തോഷമായോ..
എന്നാ പറയാനില്ലത് മുത്തപ്പനോട്
നിന്‍റെ ജീവിതയാത്രയിൽ എന്തെങ്കിലും പ്രയാസമുണ്ടോ നിനക്ക്.
ഒരു പാട് ബുദ്ധിമുട്ടുകളുണ്ട് നിനക്ക്.
ദൈവത്തിനറിയാം.......
അകമഴിഞ്ഞ ഭക്തി വിശ്വാസത്തിൻ്റെ പ്രാർത്ഥന എന്‍റെ ദൈവത്തിന് എന്നെ തിരിച്ചറിയാൻ പറ്റും .
കണ്ണ് കലങ്ങല്ലേ....
മടയാ
കണ്ണ് നിറഞ്ഞിറ്റാന്നല്ല ഇല്ലത്.
അഞ്ച് നേരത്തെ നിസ്കാരത്തെ അനുഷ്ഠിക്കുന്നുണ്ട്.
പതിനേഴ് റക്കായത്തുകളെ അനുഷ്ഠിക്കുന്നുണ്ട്.
എങ്കിലും എനിക്ക് ശാശ്വതമായിരിക്കുന്ന സന്തോഷം ഈ ഭൂമിയിൽ ഇതുവരെ കിട്ടീട്ടില്ല തമ്പുരാനേ എന്ന ഈശ്വര ഭക്തിയോടെ
എന്ന മനസ്സിന്‍റെ പരിഭവത്തോടെയാണ് എന്‍റെ കയ്യരികേ വന്നിട്ടുള്ളത്.
ആർക്കും ഈ ജീവിതത്തിൽ അപരാധവും തെറ്റ് കുറ്റവും ഒന്നും ഞാൻ ചെയ്തിട്ടില്ല.
ഈ. ജന്മം കൊണ്ട് ഒരു പിഴവുകളും എൻ്റെ കയ്യിന്ന് വന്ന് പോയിട്ടില്ല ദൈവേ...
എല്ലാവർക്കും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.
എന്നെ ഉപദ്രവിച്ചവർക്കു പോലും എന്നെ ഉപദ്രവിച്ച ശത്രുക്കൾക്ക് പോലും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു ദൈവേ...
എന്നിട്ടും എന്തേ എൻ്റെ ദൈവം എന്നെ തിരിഞ്ഞ് നോക്കാത്തത്.
എല്ലാവർക്കും എല്ലാ സന്തോഷവും എൻ്റെ ദൈവം കൊടുക്കുന്നില്ലേ..
എന്നിട്ടും എന്തെ ദൈവേ എന്നെ ഇങ്ങനെ പ്രയാസത്തിലാക്ക്ന്നത്.
എൻ്റെ മക്കൾക്ക് എൻ്റെ കുടുംബത്തിന്
എന്തുകൊണ്ട് എൻ്റെ ദൈവം തുണയായി നില്ക്കുന്നില്ല.
എന്ന ഒരു തോന്നൽ നിൻ്റെ ഉള്ളിലുണ്ട്.
പരിഭവം നിറഞ്ഞ പരാതിയുമായി നീ വന്നതെങ്കിൽ കണ്ണ് നിറയല്ല കേട്വാ..,
പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല എനിക്ക്.
ഞാൻ നിൻ്റെ നാഥൻ തന്നെ
തമ്പുരാനെ എന്നല്ലേ വിളിക്കേണ്ടത്.
നബിയെന്നോ മലയിൽ വാഴും മഹാദേവൻ പൊന്മല വാഴും മുത്തപ്പനെന്നോ വേർതിരിവ് നിങ്ങൾക്കില്ല.
പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ.
നിറഞ്ഞൊഴുകിയ കണ്ണരിന് തുല്യമായിട്ട് ജീവിതകാലത്തിൻ്റെ യാത്രയിൽ
സമാധാനവും സന്തോഷവും ഈശ്വരൻ തന്നാൽ പോരേ...
പറഞ്ഞ വാക്ക് പതിരുപോലെ ആക്കിക്കളയാതെ
കതിര് പോലെ മുത്തപ്പൻ തന്നാ പോരേ..
ചേർത്ത് പിടിക്ക.
ഇത് വെറും വാക്കല്ല...."
മതത്തിന്‍റെ പേരില്‍ ഏറെ കാലൂഷ്യമായ ഒരു കാലഘട്ടത്തില്‍ വലിയൊരു ആശ്വാസമാണ് ഇത്തരം കാഴ്ചകള്‍ എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉയരുന്ന വാദം. മനുഷ്യർക്ക് നഷ്ടമായികൊണ്ടിരിക്കുന്ന സ്നേഹ സല്ലാപം. കേൾക്കാൻ കാതു വേണം. ഒപ്പം ഹൃദയവും... എന്നാണ് ജയന്‍ മാങ്ങാട് എന്ന ഫേസ്ബുക്ക് യൂസര്‍ ഈ വീഡിയോ പങ്കുവച്ച് പറയുന്നത്. ഇനിയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കാൻ ഇതുവരെ കൈപ്പാടകലെ നിർത്തിയവർ അവിടെത്തന്നെ നിന്നോട്ടെ.. എന്നാണ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam