മതങ്ങളുടെ പേരിൽ ഇന്ത്യയിൽ വിദ്വേഷത്തിന്റെ മതിലുകൾ പണിയുന്നു: നസറുദ്ദീൻ ഷാ

By Web TeamFirst Published Jan 5, 2019, 2:00 PM IST
Highlights

ഇവിടെ മതത്തിന്റെ പേരിൽ വെറുപ്പിന്റെ ഭിത്തികൾ സ്ഥാപിക്കുകയാണ്, നിഷ്ക്കളങ്കരാണ് കൊല്ലപ്പെടുന്നത്. രാജ്യം ഭീതിയും ക്രൂരതയും നിറഞ്ഞതായി മാറിയെന്നും ഷാ പറഞ്ഞു.

ദില്ലി: മതത്തിന്റെ പേരിൽ ഇന്ത്യയിൽ മതിലുകൾ പണിയുകയാണെന്ന് നടൻ നസറുദ്ദീൻ ഷാ. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോയ്‍ക്കൊണ്ടിരിക്കുന്നതും മാധ്യമപ്രവർത്തകരെ നിശബ്ദരാക്കുകയും കലാകാരന്മാരെയും അഭിനേതാക്കളേയും പണ്ഡിതന്മാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഷാ ആരോപിച്ചു. ആംനസിറ്റി ഇന്ത്യയുടെ രണ്ട് മിനിറ്റ് 14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് നസ്റുദ്ദീൻ ഷായുടെ പ്രസ്താവന. 

ഇവിടെ മതത്തിന്റെ പേരിൽ വെറുപ്പിന്റെ ഭിത്തികൾ സ്ഥാപിക്കുകയാണ്, നിഷ്ക്കളങ്കരാണ് കൊല്ലപ്പെടുന്നത്. രാജ്യം ഭീതിയും ക്രൂരതയും നിറഞ്ഞതായി മാറിയെന്നും ഷാ പറഞ്ഞു. അനീതിക്കെതിരെ പോരാടുന്നവരുടെ ഓഫീസുകൾ റെയ്ഡ് ചെയ്യുകയാണ്. അത്തരക്കാരുടെ ലൈസൻസുകൾ റദ്ദാക്കുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യുന്നുവെന്നുമെന്നും ഷാ ആരോപിച്ചു.

എല്ലാവർക്കും സ്വാതന്ത്ര്യത്തോടെ ചിന്തിക്കാനും, ആശയങ്ങൾ പ്രകടിപ്പിക്കാനും, ആരാധനക്കുള്ള സ്വതന്ത്ര്യവും, സമത്വവും ഭരണഘടന അനുശാസിക്കുന്നുണ്ട്. രാജ്യത്തെ പാവങ്ങളുടെ വീടുകൾക്കും ഉപജീവനമാർഗത്തിനും സംരക്ഷണം നൽകുന്നവരും, ഉത്തരവാദിത്വത്തെ കുറിച്ച് മാത്രം സംസാരിക്കാതെ പൗരാവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരും, അഴിമതിക്കെതിരെ ശബ്‌ദമുയർത്തുന്നവരും എല്ലാം ചേർന്നാണ് ഭരണഘടനയെ സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'എവിടെയാണ് നമ്മുടെ ഭരണഘടന എത്തി നിൽക്കുന്നത് ? വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ സാധിക്കാത്ത ഒരു രാജ്യത്തെയാണോ നാം സ്വപ്നം കാണ്ടത് ? ശക്തരായവരുടെ ശബ്ദം മാത്രം കേട്ടാൽ മതിയെന്നാണോ, പാവപ്പെട്ടവർക്ക് ഇവിടെ ജീവിക്കേണ്ടതില്ലേ ?'- ഷാ ചേദിച്ചു. 

അതേ സമയം മനുഷ്യാവകാശങ്ങൾക്കായി നിലനിൽക്കുന്ന സംഘടനകളെ ക്രിമിനൽ സംരംഭങ്ങളായാണ് സർക്കാർ കണക്കാക്കുന്നതെന്ന് ആംനെസ്റ്റി ആരോപിക്കുന്നു. കഴിഞ്ഞവർഷം 36 കോടിയുടെ വിദേശ ഫണ്ടുകൾ ലഭിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്‌സ്‍മെന്‍റ് ഡയറക്ടറേറ്റ്, ആംനസ്റ്റി ഇന്ത്യയുടെ ഡയറക്ടർ ആകാർ പട്ടേലിന്റെ വീടും, ഓഫീസും റെയ്‌ഡ് ചെയ്തിരുന്നു.
 

click me!