
കോട്ടയം : അഞ്ചു വൈദികർ ബിജെപിയിൽ ചേർന്നെന്ന വാർത്തയെ നിഷേധിച്ച് ഫാ. മാത്യു മണവത്ത് രംഗത്തെത്തിയപ്പോൾ വർഷങ്ങൾക്കു മുമ്പേ ബിജെപിയുമായി അടുപ്പമുണ്ടെന്ന് വ്യക്തമാക്കി മറ്റൊരു വൈദികൻ. ഫാ. ഗീവർഗീസ് കിഴക്കേടത്താണ് ബിജെപി അംഗത്വത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുളള തികഞ്ഞ നിരീശ്വരവാദവും ഭൗതീകവാദവും ഉളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വൈദികരുള്‍പ്പെടെയുളള ക്രിസ്ത്യാനിക്ക് ചേരാമെങ്കില്‍ മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കോൺഗ്രസിൽ ചേരാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ബിജെപി ആയിക്കൂടായെന്നും വൈദികൻ ചോദിക്കുന്നു
ബ്രിട്ടീഷുകാരുടെ കാലത്ത് കോണ്‍ഗ്രസില്‍ ചേരുന്നത് അപമാനവും രാജ്യത്തോട് ചെയ്യുന്ന ദ്രോഹവും ആണ് എന്ന് പഠിപ്പിച്ചിരുന്നൂ മുഹമ്മദാലി ജിന്ന. സായിപ്പ് രാജ്യം വിട്ടപ്പോള്‍ എല്ലാവര്‍ക്കും കോണ്‍ഗ്രസ് അഭിമാനം ആയി അതിലേയ്ക്ക് അധികാരം മോഹിച്ചൊഴുക്കായി . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി ആണെന്ന പറഞ്ഞാല്‍ തന്നെ പളളിയില്‍ നിന്ന് മഹറോന്‍ ചൊല്ലും ചത്താല്‍ കുഴിച്ചിടാന്‍ പോലും സെമിത്തേരിയിലിടം ഇല്ലാത്ത സ്ഥിതി ഇവിടെ ഉണ്ടായിരുന്നു. ഇന്ന് വൈദീകര്‍ പലരും രഹസ്യവും പരസ്യവുമായി കമ്മ്യൂണിസ്റ്റ് ആണ്. രാജ്യത്തെ വര്‍ഗീയ കൊലപാതങ്ങളുടെ കണക്ക് എടുത്താല്‍ സിക്ക് കലാപം അടക്കം കൊങ്ങിയും ചെയ്തിട്ടുണ്ട് വര്‍ഗീയത അല്ലാത്ത കൊലപാതകം കമ്മിയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോളത്തെ ട്രെന്‍റ് ഏതെങ്കിലും ദളിത് ,പശു, തുടങ്ങി വടക്കേണ്ഡ്യയിലെന്ത് കൊല നടന്നാലും അതെല്ലാം ബി ജെ പിയുടെ തലയില്‍ വക്കുകയെന്നാണ്. എനിക്ക് എന്‍റെ വിശ്വാസം കളയാതെ തന്നെ ബി ജെ പി ആകാം. അത് സഹിക്കാത്തവരുണ്ടങ്കില്‍ നാല് തെറി പറഞ്ഞ് അണ്‍ഫ്രെണ്ട് ചെയ്തോളൂ. എന്‍റെ തീരുമാനം ഉറച്ചത് തന്നെ ആണെന്ന് വൈദികന്‍ വിശദമാക്കുന്നു.
നേരത്തെ ബിജെപിയില്‍ താന്‍ അംഗത്വമെടുത്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫാ. മാത്യു മണവത്ത് രംഗത്തെത്തിയിരുന്നു. ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വിവരം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നതെന്ന് ഫാ.മാത്യു മണവത്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഇത് ബന്ധപ്പെട്ടവര്‍ തിരുത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പാര്‍ട്ടി പോസ്റ്റ് തിരുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam