
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഫലത്തിന്‍റെ തിളക്കത്തിലാണ് കോൺഗ്രസ് സഭയിലെത്തുക. സുപ്രധാനബില്ലുകൾ പാസ്സാക്കുന്നത് ഇനി ബിജെപിയ്ക്ക് ലോക്‍സഭയിൽ എളുപ്പമാകില്ല.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട വമ്പൻ തിരിച്ചടിയെക്കുറിച്ച് മിണ്ടാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാലർമെന്‍റിലേക്ക് പോയത്. പാർലമെന്റിന് മുന്നിൽ മാധ്യമപ്രവർത്തകരെ കണ്ട മോദി പാർലമെന്റിൽ കൂടുതൽ സമയമിരുന്ന് ബില്ലുകൾ പാസാക്കാൻ തയ്യാറാണെന്ന് പറഞ്ഞു. പാർലമെന്റിനകത്ത് സംവാദത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിനകത്ത് ചർച്ചയ്ക്കുള്ള അന്തരീക്ഷമാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം പ്രതിപക്ഷത്തെ ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു. അതേസമയം തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പ്രതികരിക്കാൻ മോദി തയ്യാറായില്ല.
ആർബിഐ ഗവർണർ ഊർജിത് പട്ടേലിന്‍റെ രാജി, അയോദ്ധ്യ രാമ ക്ഷേത്ര നിർമ്മാണം, റാഫേൽ ഇടപാട്, കർഷക പ്രശ്നങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര നീക്കം എന്നിവയുൾപ്പടെയുള്ള ആരോപണങ്ങൾ സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.
എന്നാൽ, പ്രതിപക്ഷ ആരോപണത്തെ എതിർക്കാൻ ബിജെപിക്ക് ഇക്കുറി രണ്ട് പ്രധാന വിഷയങ്ങളാണ് കൈമുതലായുള്ളത്. ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലേക്ക് എത്തിച്ചതും വിവാദ വ്യവസായി വിജയ് മല്യയ്ക്ക് എതിരായ ലണ്ടൻ കോടതി വിധിയും അനുകൂലമായി ഭരണപക്ഷം സഭയിൽ ഉയർത്തിക്കാട്ടും. ജനുവരി എട്ടുവരെ നീളുന്ന സമ്മേളനത്തിൽ പ്രവാസികൾക്ക് പ്രോക്സി വോട്ടവകാശം ഉറപ്പാക്കുന്ന ബിൽ, ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ, മുത്തലാഖ് നിരോധന ബിൽ തുടങ്ങി 45 ബില്ലുകളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
മുൻ പ്രധാനമന്ത്രി വാജ്പേയി, കേന്ദ്രമന്ത്രി അനന്ത്കുമാർ, എംഐ ഷാനവാസ് എം പി എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ന് സഭ പിരിയും. ജനുവരി എട്ടിന് സമ്മേളനം അവസാനിക്കും.
സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പാർട്ടികളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ തിങ്കളാഴ്ച സർവകക്ഷി യോഗം ചേർന്നു. രാജ്യത്തെ മുഴുവൻ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് വിവിധ കക്ഷികളോട് യോഗത്തിൽ മോദി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി ബിജെപിക്ക് ഇത്തവണ പാര്‍ലമെന്‍റിലും കാര്യങ്ങള്‍ അത്ര എളുപ്പമാക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam