ബുലന്ദ്ഷഹര്‍ കൊലപാതകം ആള്‍ക്കൂട്ട ആക്രമണമല്ല; പ്രതികരിച്ച് യുപി മുഖ്യമന്ത്രി

By Web TeamFirst Published Dec 7, 2018, 4:37 PM IST
Highlights

സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതിന് പിറ്റേദിവസം നടത്തിയ അടിയന്തര യോഗത്തിന് ശേഷം പുറത്തുവിട്ട ഉത്തരവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തെക്കുറിച്ച് ആദിത്യനാഥ് മൗനം പാലിച്ചിരുന്നു. ഗോവധത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ  ഉത്തരവിലുണ്ടായിരുന്നത്.
 

ദില്ലി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണം മൂലമല്ലെന്ന് യോഗി ആദിത്യനാഥ്. സുബോദ് കുമാര്‍ സിംഗിന്‍റെ മരണം ആകസ്മികമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വാദം. സംഭവം നടന്ന് നാലാം ദിവസമാണ് വിഷയത്തില്‍ മുഖ്യമന്ത്രി ആദ്യ പ്രതികരണം നല്‍കുന്നത്. പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദില്ലിയിൽ മാധ്യമ സ്ഥാപനമായ ദൈനിക്ക് ജാഗരണ് സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതിന് പിറ്റേദിവസം നടത്തിയ അടിയന്തര യോഗത്തിന് ശേഷം പുറത്തുവിട്ട ഉത്തരവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തെക്കുറിച്ച് ആദിത്യനാഥ് മൗനം പാലിച്ചിരുന്നു. ഗോവധത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ  ഉത്തരവിലുണ്ടായിരുന്നത്.

പശുക്കളുടെ ശരീര അവശിഷ്ടങ്ങള്‍ വനപ്രദേശത്ത് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ബുലന്ദ്ഷഹറില്‍ തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ കലാപം ആരംഭിച്ചത്. അക്രമികള്‍ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. കലാപത്തിനിടെ സുബോദ് കുമാര്‍ സിംഗിനേയും സഹപ്രവര്‍ത്തകരേയും കലാപകാരികള്‍ ആദ്യം ആക്രമിച്ചു. 

ആക്രമണത്തില്‍ പരിക്കേറ്റ സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു. അഖ്‍ലാഖ് വധക്കേസിൽ 18 പേരെ പ്രതിചേർത്ത് കുറ്റപത്രം നല്‍കിയ ഇൻസ്പെക്ടറെ മാത്രം ജനക്കൂട്ടം തെരഞ്ഞെ് പിടിച്ച് വെടിവച്ച് കൊന്നത് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. 

click me!