Latest Videos

ജീവിതത്തിൽ നടന്നുതീർത്തത് ദുരിതപാതകൾ, ഏഷ്യന്‍ ഗെയിംസില്‍ റാം ബാബു നേടിയ വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം

By Web TeamFirst Published Oct 5, 2023, 8:54 AM IST
Highlights

ഈ മെഡലിലേക്കെത്താൻ റാം ബാബു നടന്നത് ചില്ലറ നടത്തമൊന്നുമല്ല. ഉത്തര്‍പ്രദേശിലെ വാരണാസിയിൽ പട്ടിണിയോട് പൊരുതിയ കുട്ടിക്കാലം. വാശിയായിരുന്നു. ഒരു കായിക താരമാവാൻ. പരിശീലനത്തിന് പണം കണ്ടെത്താൻ കിട്ടിയ ജോലിയെല്ലാം ചെയ്തു. ഏറെക്കാലം വാരണസായിലെ ഹോട്ടലിൽ വെയ്റ്ററായിരുന്നു.

ദില്ലി: ഏഷ്യൻ ഗെയിംസ് നടത്തത്തിലെ റാം ബാബുവിന്റെ വെങ്കലത്തിന് സ്വര്‍ണത്തേക്കാൾ തിളക്കമുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ റാം ബാബു നടന്ന വഴികൾ മത്സരത്തെക്കാളോക്കെ കഠിനമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലേക്കാണ് റാം ബാബുവും മഞ്ജു റാണിയും ഇന്നലെ നടന്ന് കയറിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമായി 35 കിലോ മീറ്റര്‍ മിക്സഡ് വാക്കിംഗിൽ ഇന്ത്യയുടെ ആദ്യ മെഡൽ സമ്മാനിച്ചാണ് ഇരുവരും ചരിത്രനേട്ടത്തിലേക്ക് നടന്നെത്തിയത്.

ഈ മെഡലിലേക്കെത്താൻ റാം ബാബു നടന്നത് ചില്ലറ നടത്തമൊന്നുമല്ല. ഉത്തര്‍പ്രദേശിലെ വാരണാസിയിൽ പട്ടിണിയോട് പൊരുതിയ കുട്ടിക്കാലം. വാശിയായിരുന്നു. ഒരു കായിക താരമാവാൻ.പരിശീലനത്തിന് പണം കണ്ടെത്താൻ കിട്ടിയ ജോലിയെല്ലാം ചെയ്തു. ഏറെക്കാലം വാരണസായിലെ ഹോട്ടലിൽ വെയ്റ്ററായിരുന്നു.

ഏഷ്യൻ ഗെയിംസ് ജാവലിനിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവിൽ സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര

ഇതിനിടെ തൊഴിലുറപ്പുജോലിക്കും പോയി. നാട്ടിൽ വെട്ടിയ വഴിയും പണിത റോഡുമെല്ലാം റാം ബാബുന്റെ സ്വപ്നത്തിലേക്കുള്ള പാതകൂടിയായിരുന്നു. കിട്ടുന്ന 200 ഉം 300 രൂപയുമെല്ലാം തന്‍റെ പരിശീലനത്ത് ഇന്ധനമായെന്ന് റാം ബാബു. ഒടുവിൽ റാം ബാബുവെന്ന പ്രതിഭയെ രാജ്യമറിഞ്ഞത് സ്ലോവാക്യയിൽ നടന്ന ലോക വാക്കിംഗ് റേസിൽ.

മെഡൽ തലനാരിഴയ്ക്ക് നഷ്ടമായെങ്കിലും ദേശീയ റെക്കോര്‍ഡ് കുറിച്ചാണ് അന്ന് റാം ബാബു മടങ്ങിയത്. പിന്നാലെ ദേശീയ ഗെയിംസിൽ ചാംപ്യനായി. ഇപ്പോൾ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ഹാങ്ങ്ചോയിൽ സ്വര്‍ണത്തേക്കാൾ തിളക്കമുള്ള വെങ്കലം. ഇനി ലക്ഷ്യം ഒളിംപിക്സാണ്. നടക്കാൻ എറെയുണ്ട്. എന്നാൽ നടന്നെത്തുമെന്ന ഉറപ്പ് റാം ബാബുവിനുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!