കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

By Web TeamFirst Published May 10, 2021, 11:56 AM IST
Highlights

സുശീല്‍ കുമാറുമായി ബന്ധമുള്ള വീട്ടിലാണ് സാഗറും സുഹൃത്തുക്കളും താമസിച്ചിരുന്നത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവരും തമ്മില്‍ ഉണ്ടായിരുന്നു. വീടൊഴിയാന്‍ കൂട്ടാക്കാതിരുന്ന സാഗറിനെ ഒരു പാഠം പഠിപ്പിക്കാനായി സുശീലിന്‍റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്

ദില്ലി: കൊലപാതക കേസില്‍ ദില്ലി പൊലീസ് തെരയുന്ന ഗുസസ്തി താരം സുശീല്‍ കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ ധന്‍കദിന്‍റെ കൊലപാതക കേസിലാണ് താരത്തിനെതിരെ അന്വേഷണം നടക്കുന്നത്. സംഭവത്തിനുശേഷം സുശീല്‍ കുമാര്‍ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും പോയിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

ഹരിദ്വാറില്‍ ഒരു ആശ്രമത്തിലായിരുന്നു സുശീല്‍ കഴിഞ്ഞിരുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഡല്‍ഹിയില്‍ തിരിച്ചെത്തിയ സുശീല്‍ കുമാര്‍ ഹരിയാനയിലേക്ക് പോയതായും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഒളിത്താവളം ഇടക്കിടെ മാറികൊണ്ടിരിക്കുകയാണെന്നുമാണ് നിഗമനം.

ചൊവ്വാഴ്ച രാത്രിയാണ് ദില്ലിയിലെ ഛത്രസാൽ സ്റ്റേഡിയത്തില്‍ ഗുസ്തി താരങ്ങൾ തമ്മില്‍ പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്റ്റേഡിയത്തിലെ പാർക്കിംഗ് ഏരിയയ്ക്കു സമീപമായിരുന്നു സംഭവം.
സുശീൽ കുമാർ, സാഗർ കുമാർ എന്നിവർക്കു പുറമെ അജയ്, പ്രിൻസ്, സോനു മഹൽ, അമിത് കുമാർ തുടങ്ങിയവരാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ അമിത് കുമാർ, സോനു എന്നിവരെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read :ഐപിഎല്‍: വേദിയായി പരിഗണിക്കുന്നത് നാല് രാജ്യങ്ങള്‍, കൂടുതല്‍ സാധ്യത ആര്‍ക്ക്?

സംഭവത്തിനുശേഷം ബുധനാഴ്ച വാർത്താ ഏജൻസി പ്രതിനിധികളുമായി സുശീൽ കുമാർ സംസാരിച്ചിരുന്നു. അജ്ഞാതരായ ആളുകളാണ് ആക്രമിച്ചതെന്നും തനിക്കും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കില്ലെന്നും സുശീൽ കുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ സുശീൽ കുമാറിനും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് താരം ഒളിവിൽ പോയത്.

സുശീൽ കുമാറിനെ അന്വേഷിച്ച് പൊലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും താരത്തെ കണ്ടെത്താനായില്ല. സുശീല്‍ കുമാറുമായി ബന്ധമുള്ള വീട്ടിലാണ് സാഗറും സുഹൃത്തുക്കളും താമസിച്ചിരുന്നത്. വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവരും തമ്മില്‍ ഉണ്ടായിരുന്നു. വീടൊഴിയാന്‍ കൂട്ടാക്കാതിരുന്ന സാഗറിനെ ഒരു പാഠം പഠിപ്പിക്കാനായിണ് സുശീലിന്‍റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സംഭവ സ്ഥലത്തു നിന്ന് ഒരു ഡബിള്‍ ബാരല്‍ തോക്കും അഞ്ച് കാറുകളും കണ്ടത്തിയിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ് സുശീല്‍ കുമാര്‍. ഗുസ്തിയില്‍ 2008 ലെ ഒളിമ്പിക്സില്‍ വെങ്കലവും 2012 ല്‍ വെള്ളിയും സുശീല്‍ കുമാര്‍ നേടി. ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പും സുശീല്‍ സ്വന്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!