കൊവിഡ് കാരണം ക്രിക്കറ്റ് ബോർഡുകൾക്കുണ്ടായ വരുമാന നഷ്ടം വലുതാണ്. അതുകൊണ്ട് തന്നെ കയ്യിലെത്തുന്ന വൻതുകയാണ് ഐപിഎല്ലിനെ ക്ഷണിക്കുമ്പോൾ ബോർഡുകളുടെ മനസിൽ.

മുംബൈ: കൊവിഡ് കാരണം പാതിവഴിയിൽ നിർത്തിയ ഇന്ത്യൻ പ്രീമിയർ ലീഗ് എവിടെ, എന്ന് നടക്കുമെന്ന ചർച്ചകൾ സജീവമാണ്. ശ്രീലങ്ക കൂടി രംഗത്തെത്തിയതോടെ ടൂർണമെന്‍റ് നടത്താൻ പരിഗണിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഇപ്പോൾ നാലായി. എന്നാൽ സെപ്തംബർ പകുതിക്ക് ശേഷം യുഎഇയിൽ തന്നെ ടൂർണമെന്‍റ് വീണ്ടും നടന്നേക്കുമെന്നാണ് ബിസിസിഐയിൽ നിന്ന് ലഭിക്കുന്ന സൂചന.

കൊവിഡ് കാരണം ക്രിക്കറ്റ് ബോർഡുകൾക്കുണ്ടായ വരുമാന നഷ്ടം വലുതാണ്. അതുകൊണ്ട് തന്നെ കയ്യിലെത്തുന്ന വൻതുകയാണ് ഐപിഎല്ലിനെ ക്ഷണിക്കുമ്പോൾ ബോർഡുകളുടെ മനസിൽ. കഴിഞ്ഞ സീസൺ നടത്താൻ ബിസിസിഐ യുഎഇയ്‌ക്ക് നൽകിയത് 100 കോടിയോളം. കൊവിഡ് കാലത്ത് ഐപിഎൽ നടത്തിയാലും ടൂറിസത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട. പക്ഷെ പരസ്യം അടക്കം പരോക്ഷ വരുമാനങ്ങൾ വേറെയുമുണ്ട്.

എന്‍റെ ഫേവറൈറ്റ് സഞ്ജുവിന്‍റെ സെഞ്ചുറി; ഐപിഎല്ലിലെ മികച്ച ഇന്നിങ്‌സിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

യുഎഇയ്‌ക്കൊപ്പം ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ശ്രീലങ്കയുമാണ് ചർച്ചകളിൽ. ടി20 ലോകകപ്പും യുഎഇയിലേക്ക് മാറ്റിയേക്കുമെന്നതിനാൽ പ്രഥമ പരിഗണന അവിടെ തന്നെയാണ്. കഴിഞ്ഞ സീസൺ വിജയകരമായി നടത്തിയതും മുൻതൂക്കം നൽകും. ഇംഗ്ലീഷ് കൗണ്ടി ടീമുകൾ സന്നദ്ധ അറിയിച്ചതോടെയാണ് ഇംഗ്ലണ്ട് ചർച്ചകളിൽ സജീവമാകുന്നത്. സെപ്‌തംബറിൽ ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് ശേഷമുള്ള ഇടവേളയാണ് ഐപിഎല്ലിനായി പരിഗണിക്കുന്നത്. 

ടീം അവിടെ തന്നെയുണ്ടാകുമെങ്കിലും ഐപിഎല്ലിനായി യുഎഇയെക്കാളും വലിയ തുകയാവും ഇംഗ്ലണ്ടിൽ ചെലവിടേണ്ടി വരിക. ഇതിന് ബിസിസിഐ സന്നദ്ധമാകുമോ എന്നറിയില്ല. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലെത്തി ചർച്ച നടത്തുമെന്നാണ് സൂചന. നാല് മാസം അപ്പുറം യാത്രാ ഇളവുകൾ വന്നാലും ഓസ്‌ട്രേലിയയെ പരിഗണിക്കാൻ ഇടയില്ല. 

'വാക്ക് നൽകി വഞ്ചിച്ചു'; നെയ്‌മര്‍ക്കെതിരെ ഒളിയമ്പുമായി ബാഴ്‌സലോണ

യുഎഇയിലോ ഇന്ത്യയിലോ ടി20 ലോകകപ്പ് നടക്കുമെന്നതിനാൽ ഇംഗ്ലണ്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് യാത്രയുണ്ടാകില്ല. ഓസ്‌ട്രേലിയയുമായി തട്ടിച്ച് നോക്കുമ്പോൾ ചിലവ് കുറവാണെങ്കിലും ശ്രീലങ്കയോട് താരങ്ങൾക്കും ബോർഡിനും താത്പര്യമില്ല. എവിടെ ആയാലും ബിസിസിഐയെ സംബന്ധിച്ചിടത്തോളം ടൂർണമെന്‍റ് നടന്നേ പറ്റൂ. ഇല്ലെങ്കിൽ നഷ്‌ടം 2500 കോടിയെങ്കിലും വരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona