പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളെ പരിചരിക്കുമ്പോള്‍; ഡോക്ടര്‍ പറയുന്നു

By Web TeamFirst Published Oct 25, 2022, 2:37 PM IST
Highlights

പ്രിമച്വര്‍ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനുള്ള അതിനൂതനമായ സംവിധാനം വിശദീകരിക്കുകയാണ് ഡോ. ബിനു ഗോവിന്ദ്.

ഗര്‍ഭാവസ്ഥയിൽ 37 ആഴ്ച്ചയ്ക്ക് മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങള്‍ പ്രിമച്വര്‍ കുഞ്ഞുങ്ങളായാണ് കണക്കാക്കുന്നത്. ഇവരെ പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പ്രത്യേക വൈദഗ്ധ്യം വേണം. 

അടൂര്‍ ലൈഫ്‍ലൈൻ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ലെവൽ 3 NICU സൗകര്യം പ്രിമച്വര്‍ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനുള്ള അതിനൂതനമായ സംവിധാനമാണ്. പ്രിമച്വര്‍ കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ള ഡോ. ബിനു ഗോവിന്ദ് ആണ് ഈ വിഭാഗത്തിന്‍റെ തലവൻ.

അവയവങ്ങള്‍ പൂര്‍ണമായി വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങളാണ് പ്രിമച്വര്‍ കുട്ടികള്‍. ഇവര്‍ക്ക് അസുഖങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ് - ഡോ. ബിനു ഗോവിന്ദ് പറയുന്നു.

"ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനക്കുറവ്, പാല് ദഹിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഈ കുഞ്ഞുങ്ങളിലുണ്ടാകാം."

ലൈഫ്‍ലൈന്‍ ആശുപത്രിയിൽ ലഭ്യമായ സൗകര്യങ്ങളിൽ ശ്വാസതടസ്സമുള്ള കുട്ടികള്‍ക്കുള്ള അതിനൂതനമായ വെന്‍റിലേറ്റര്‍, താപനില ക്രമീകരിക്കാനുള്ള ഇൻക്യുബേറ്റര്‍, പ്രസവശേഷം കരയാത്ത കുഞ്ഞുങ്ങള്‍ക്ക് Whole Body Cooling, CPAC/HHFNC തെറപ്പി തുടങ്ങിയ ഉൾപ്പെടുന്നു.

വളർച്ച കുറവുള്ള കുഞ്ഞുങ്ങൾക്ക് പോഷകം നൽകുന്നത് രക്തക്കുഴലുകളിലൂടെയാണ്. ഇതിനായി Total Parental Nutrition (TPR) സംവിധാനം ആശുപത്രിയിലുണ്ട്. രക്തസമ്മർദ്ദം അളക്കുന്നതിന് Invasive BP Monitoring, NICU-വിന് അകത്ത് ECHO, അൾട്രാസൗണ്ട് സ്കാൻ എന്നിവയും ലഭ്യമാണ്. കണ്ണിനും (ROP Screen) കാതിനും (BERA) സ്ക്രീനിങ് സംവിധാനവും ഉണ്ട്. NICU-വിന് പുറത്തുള്ള സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തിയാകും വരെ കുഞ്ഞിന് സംരക്ഷണം നൽകുന്നതാണ് ഈ സംവിധാനങ്ങൾ.

അണുബാധയാണ് 70% പ്രിമച്വർ ഡെലിവറിക്കും കാരണമെന്നാണ് ഡോ. ബിനു ഗോവിന്ദ് പറയുന്നത്.

"ഗർഭസമയത്തെ ക്രമാതീതമായ പ്രമേഹം യോനീഭാഗത്ത് പൂപ്പൽബാധയ്ക്ക് കാരണമാകും. ഫ്ലൂയിഡ് പൊട്ടിപ്പോകാനോ മാസം തികയാതെ പ്രസവവേദന വരാനോ ഇത് കാരണമാകാം," ഡോ. ബിനു ഗോവിന്ദ് പറയുന്നു.

ഗർഭിണിയായിരിക്കുമ്പോഴുള്ള അമിതരക്തസ്രാവവും മാസം തികയാതെയുള്ള പ്രസവത്തിനിടയാക്കും. രക്തസമ്മർദ്ദം ഉയരുന്ന സാഹചര്യത്തിൽ ഗർഭിണിക്ക് ജന്നിയുണ്ടാകാനും ജീവഹാനിക്കും സാധ്യതയുണ്ടെന്നും ഡോക്ടർ വിശദീകരിക്കുന്നു.

അടൂര്‍ ലൈഫ്‍ലൈൻ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രസവസമയം മുതൽ തന്നെ വൈദഗ്ധ്യം നേടിയ ശിശുരോഗവിദഗ്ധൻ ഒപ്പമുണ്ടാകുമെന്നാണ് ഡോ. ബിനു ഗോവിന്ദ് പറയുന്നത്.

"ഇരുപത്തിമൂന്നാമത്തെ ആഴ്ച്ചയിൽ 400 ഗ്രാം മാത്രം ഭാരത്തോടെ ജനിച്ച കുഞ്ഞിനെ വരെ ഇന്ന് രക്ഷിക്കാനാകും. ഓരോ കുട്ടിക്കും പ്രത്യേക പരിചരണത്തിന് നഴ്സുണ്ടാകും. അമ്മയുടെ ഗർഭപാത്രത്തിലെ സുരക്ഷിതത്വം പുറത്തും ഒരുക്കുകയാണ് NICU ചെയ്യുന്നത്".

കൃത്രിമമാർഗ്ഗങ്ങളുപയോഗിച്ച് വളർത്തുന്ന കുഞ്ഞുങ്ങൾക്ക് പൂർണ ആരോഗ്യവും ബുദ്ധിവളർച്ചയും ഉറപ്പാക്കുക പലപ്പോഴും 'റിസ്ക്' ആണെന്നാണ് ഡോക്ടർ പറയുന്നത്.

മാസം തികയാത്ത കുഞ്ഞിന് തലച്ചോറ് പൂർണവളർച്ച എത്താത്ത അവസ്ഥയായിരിക്കും. രക്തക്കുഴലുകൾക്ക് കട്ടി കുറവായതുകൊണ്ടും രക്തസ്രാവത്തിനുള്ള സാധ്യത കൂടുതലുമാണ് - ഡോ. ബിനു ഗോവിന്ദ് വിശദീകരിക്കുന്നു.

സാധാരണഗതിയിൽ അടിഞ്ഞുകൂടുന്ന രക്തം സ്വയം അലിഞ്ഞുപോകുകയാണ്. എന്നാൽ, അമിതരക്തസ്രാവം തലച്ചോറിന് കേടുവരുത്താം. ചികിത്സ നൽകുന്നതിനെക്കാൾ കുഞ്ഞിനെ ആരോഗ്യത്തോടെ വീണ്ടെടുക്കുന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറയുന്നു. ക്ഷമയും സാവകാശവും വേണ്ട ഈ ചികിത്സയ്ക്ക് മാതാപിതാക്കളുടെ സഹകരണവും നിര്‍ണായകമാണ്.

click me!