
ഷാര്‍ജ: കഴിഞ്ഞ വര്‍ഷം ഷാര്‍ജ വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് 136 കിലോഗ്രാം ലഹരിമരുന്ന്.ഷാര്‍ജ കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2024ല്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച വന്‍തോതിലുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തത്. പലതരം ലഹരിമരുന്നുകളാണ് പ്രതികൾ പല രീതിയില്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്.
20,000 ലഹരി ഗുളികകള്‍, ലഹരിമരുന്ന് ചേര്‍ത്ത സ്റ്റാമ്പുകളും കണ്ടയ്നറുകളും എന്നിവയടക്കം വിവിധ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോൺസ് അതോറിറ്റി ബുധനാഴ്ച അറിയിച്ചു. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കൃത്യമായ നിരീക്ഷണം, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രത, ശക്തമായ സുരക്ഷാ ബോധവത്കരണം, ഏറ്റവും പുതിയ ഡിറ്റക്ഷൻ സാങ്കേതികവിദ്യകൾ, നൂതന കസ്റ്റംസ് സംവിധാനങ്ങൾ എന്നിവയാണ് ലഹരി കടത്ത് തടയാൻ സഹായിച്ചത്. കള്ളക്കടത്തുകാര്‍ക്കെതിരെ ശക്തമായ നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
കള്ളക്കടത്തുകാർക്കും ഷാർജയിലെ വായു, കടൽ, കര കസ്റ്റംസ് തുറമുഖങ്ങളിൽ നിരോധിത വസ്തുക്കൾ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കുമെതിരെ ഉറച്ച നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. 2024 ജൂലൈ മുതൽ സെപ്റ്റംബർ വരെ ഷാർജ അധികൃതർ ലഹരി കടത്താനുള്ള ഏഴ് ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി അധികൃതർ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.
ഖാലിദ് തുറമുഖത്ത് നിന്ന് ആകെ 45.426 കിലോഗ്രാം ലഹരി പിടിച്ചെടുത്തിട്ടുണ്ട്. ബാഗുകളിലോ മെഷീനുകളിലോ കണ്ടെയ്‌നറുകളിലോ ഒളിപ്പിച്ചായിരുന്നു ഈ ലഹരി കടത്ത് ശ്രമങ്ങൾ. 2024 ഒക്‌ടോബറിൽ ഷാർജ പൊലീസ് വിദേശരാജ്യത്ത് നിന്ന് വന്ന ലഹരി പൊതി പിടിച്ചെടുത്ത് ഏഷ്യൻ വംശജരായ ആറ് പ്രതികളടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു ഷിപ്പിങ് കമ്പനി വഴി 'സ്‌പൈസ്' എന്നറിയപ്പെടുന്ന നാല് കിലോഗ്രാം ലഹരിമരുന്ന് ചേർത്ത എ4 സൈസ് പേപ്പറാണ് അതോറിറ്റി കണ്ടെത്തിയത്. മറ്റൊരു സംഭവത്തിൽ ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ 8.716 കിലോഗ്രാം ലഹരിമരുന്ന് കടത്താനുള്ള ശ്രമവും കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മാർബിൾ കല്ലുകൾക്കുള്ളിൽ ലഹരിമരുന്ന് കടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ