യുഎഇയില്‍ 15വയസുകാരന്‍ ബന്ധുവായ നാല് വയസുകാരിയെ പീഡിപ്പിച്ചു

By Web TeamFirst Published May 18, 2019, 3:36 PM IST
Highlights

നാല് വയസുകാരിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. പെണ്‍കുട്ടിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സമയത്ത് മകളെ തന്റെ സഹോദരിക്കൊപ്പം നിര്‍ത്തുകയായിരുന്നു.

അബുദാബി: 15വയസുകാരന്‍ സ്വന്തം വീട്ടില്‍ വെച്ച് നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ബന്ധുവായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടില്‍ ഇരുവരും മാത്രമായിരുന്ന സമയത്തായിരുന്നു സംഭവം. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോണ്‍ സിനിമകള്‍ കണ്ടിരുന്നുവെന്നും അതില്‍ കണ്ട കാര്യങ്ങള്‍ പെണ്‍കുട്ടിയില്‍ പരീക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതിയായ 15കാരന്‍ അധികൃതരോട് പറഞ്ഞത്.

നാല് വയസുകാരിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. പെണ്‍കുട്ടിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന സമയത്ത് മകളെ തന്റെ സഹോദരിക്കൊപ്പം നിര്‍ത്തുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സഹോദരിയുടെ മകനായ 15കാരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. മറ്റാരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ അച്ഛനേയും അമ്മയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

പ്രസവം കഴിഞ്ഞ് അമ്മ തിരികെ വന്നതോടെ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് മാതാപിതാക്കള്‍ക്ക് മനസിലായി. അകാരണമായ ഭയത്തിനൊപ്പം ഉറക്കത്തില്‍ പേടിച്ച് കരയാന്‍ തുടങ്ങുകയും മൂത്രം നിയന്ത്രിക്കാന്‍ പ്രയാസം നേരിടുകയും ചെയ്തു. ഒറ്റയ്ക്ക് കിടന്നുറങ്ങാന്‍ വിസമ്മതിച്ച് എപ്പോഴും മാതാപിതാക്കളുടെ കൂടെ നില്‍ക്കണമെന്നും കുട്ടി വാശിപിടിച്ചു. എന്നാല്‍ അമ്മയുടെ രണ്ടാമത്തെ പ്രസവത്തിന് ശേഷം തനിക്ക് സ്നേഹം നഷ്ടമാകുമെന്ന ഭയമാവാം കുട്ടിയ്ക്കെന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും നല്‍കിയിട്ടും പേടി മാറാത്തതിനെ തുടര്‍ന്ന് അച്ഛന്‍ നടന്ന കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു.

അച്ഛനും അമ്മയും കൊല്ലപ്പെടുമെന്ന് തനിക്ക് പേടിയുണ്ടെന്ന് പറഞ്ഞ കുട്ടി, ബന്ധുവീട്ടില്‍ വെച്ചുണ്ടായ ദുരനുഭവവും വിവരിച്ചു. തനിക്ക് വേദനിച്ചുവെന്നും ഇനി അങ്ങനെ ചെയ്യരുതെന്ന് പറയണമെന്നുമാണ് കുട്ടി അച്ഛനോട് പറഞ്ഞത്. ഉടനെ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സത്യമാണെന്ന് വ്യക്തമായി. തുടര്‍ന്ന് അധികൃതരെ അറിയിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ സെന്ററിലേക്ക് മാറ്റുകയും മനോരോഗ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. അബുദാബി ജുഡീഷ്യല്‍ വകുപ്പ് കേസ് ക്രിമിനല്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!