
റിയാദ്: നാട്ടിലെ റിക്രൂട്ടിങ് ഏജൻറുമാരുടെ ചതിക്കുഴിയിൽ വീണ് റിയാദിലെത്തി ദുരിതത്തിലായ മലയാളികളടക്കമുള്ള 24 നഴ്സുമാർക്ക് തണലായി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിൽ. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള നഴ്‌സുമാർക്കാണ് ഡബ്ല്യു.എം.എഫ് മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാനായത്.
രണ്ടര ലക്ഷത്തോളം രൂപ വീതം വിസാ ഫീസായി ഈടാക്കിയാണ് നാട്ടിലെ ഏജൻറുമാർ ഇവരെ റിയാദിലെ ഒരു മാൻപവർ കമ്പനിയിലേക്ക് അയച്ചത്. എന്നാൽ റിയാദിൽ എത്തിയതോടെ ഇവർക്ക് വാഗ്ദാനം ചെയ്ത ജോലിയോ വേതനമോ ലഭിച്ചില്ല. കഴിഞ്ഞ ആറു മാസമായി ഒരു രൂപ പോലും ശമ്പളമായി ലഭിക്കാതെയും നിത്യച്ചെലവിന് പോലും വഴിയില്ലാതെയും ഇവർ ബുദ്ധിമുട്ടുകയായിരുന്നു.
മാൻപവർ കമ്പനിയുടെ ക്യാമ്പിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതെ കഴിഞ്ഞിരുന്ന ഇവർ മാനസികമായും ശാരീരികമായും തളർന്ന അവസ്ഥയിലായിരുന്നു. ഇതിനിടെ കൂട്ടത്തിലൊരാൾക്കുണ്ടായ ആരോഗ്യ പ്രശ്നത്തിന് ചികിത്സ പോലും ലഭിക്കാതെ വന്നതോടെയാണ് ഇവർ നൗഷാദ് ആലുവയുമായി ബന്ധപ്പെടുന്നതും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത ക്യാമ്പിലെ ദുരവസ്ഥ പുറത്തറിയുന്നതും.
തുടർന്ന് മാൻപവർ കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടാവാത്തതിനെ തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകി. എംബസി അധികൃതരുടെ ഇടപെടലിനെ തുടർന്ന് കമ്പനി ഇവർക്ക് ഫൈനൽ എക്സിറ്റ് നൽകി. എന്നാൽ നല്ലൊരു ഭാവി സ്വപ്നം കണ്ട് റിയാദിലെത്തിയ ഇവർക്ക് നാട്ടിലേക്കുള്ള തിരിച്ചുപോക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നറിയിച്ചതിനെ തുടർന്ന് ഡബ്ല്യു.എം.എഫ് ഭാരവാഹികൾ നടത്തിയ തീവ്രശ്രമത്തിനൊടുവിൽ റിയാദിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എല്ലാവർക്കും പുതിയ ജോലി കണ്ടെത്താൻ സാധിച്ചു.
നിയമപരമായ നടപടികൾ പൂർത്തിയാക്കി 24 പേരുടെയും സ്‌പോൺസർഷിപ്പ് പുതിയ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് മാസങ്ങൾ നീണ്ട ഇവരുടെ ദുരിതത്തിന് വിരാമമായത്. ഡബ്ല്യു.എം.എഫ് റിയാദ് കൗൺസിൽ അംഗങ്ങളായ നിഹ്മത്തുള്ള, കബീർ പട്ടാമ്പി, ഡൊമിനിക് സാവിയോ എന്നിവരും നൗഷാദ് ആലുവയോടൊപ്പം സഹായത്തിന് രംഗത്തുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിസാ തട്ടിപ്പുകൾ സമീപകാലത്ത് വർദ്ധിച്ചിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികൾ കടുത്ത ജാഗ്രത കാണിക്കണമെന്നും ഇത്തരം കേസുകളിൽ നിരന്തരം ഇടപെടുന്ന റിയാദിലെ സാമൂഹിക പ്രവർത്തകരായ നൗഷാദ് ആലുവയും നിഹ്മത്തുള്ളയും മുന്നറിയിപ്പ് നൽകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam