
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ വിദേശത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് കുവൈത്ത് കസ്റ്റംസ് അധികൃതർ. ഷുവൈഖ് തുറമുഖത്ത് നടത്തിയ പരിശോധനയിൽ ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തയ്യാറാക്കിയിരുന്ന 6 കണ്ടെയ്നറുകളിൽ നിന്നായി 2,236 കവർ റേഷൻ ഉൽപ്പന്നങ്ങൾ കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്തു.
വ്യത്യസ്ത ഷിപ്പിംഗ്, എക്സ്പോർട്ട് കമ്പനികളുടെ പേരിലുള്ള കണ്ടെയ്നറുകൾ രാജ്യം വിടുന്നതിന് മുൻപ് കയറ്റുമതി നടപടികൾ പൂർത്തിയാക്കുന്നതിനിടെയാണ് കസ്റ്റംസിന്റെ പിടിയിലായത്. പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങളുടെ കണക്കുകൾ അധികൃതർ പുറത്തുവിട്ടു. 211 ക്യാൻ സബ്‌സിഡി പാൽപ്പൊടി, 349 ബാങ്ക് സബ്‌സിഡി ഗോതമ്പുപൊടി, 435 കുപ്പി ദലാൽ എണ്ണ, 9 ക്യാൻ ദലാൽ വെജിറ്റബിൾ ഗീ, 38 ബാഗ് റേഷൻ ചെറുപയർ/പരിപ്പ്, 787 പാക്കറ്റ് റേഷൻ പാസ്ത, 49 ബാഗ് റേഷൻ അരി, 35 ബാഗ് സബ്‌സിഡി പഞ്ചസാര, 323 ക്യാൻ ടൊമാറ്റോ പേസ്റ്റ് എന്നിവയാണ് പിടിച്ചെടുത്ത പ്രധാന വസ്തുക്കൾ.
സബ്‌സിഡി സാധനങ്ങൾ അനധികൃതമായി വിദേശത്തേക്ക് കടത്തുന്നത് തടയാൻ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ശക്തമായ പരിശോധനകളാണ് രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും അതിർത്തി പോയിന്റുകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധിത കള്ളക്കടത്ത് നീക്കങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam